വിമാന ടിക്കറ്റ് റദ്ദാക്കൽ: ജനുവരി 31നകം ഇൻഡിഗോ എല്ലാ യാത്രക്കാർക്കും പണം തിരികെ നൽകും
2021 ജനുവരി 31 നകം കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാ യാത്രക്കാർക്കും പണം തിരികെ നൽകുമെന്ന് ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ അറിയിച്ചു. 100 ശതമാനം ക്രെഡിറ്റ് ഷെൽ പേയ്‌മെന്റുകളും വിതരണം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത അറിയിച്ചു.
റീഫണ്ട്
ഇതിനകം തന്നെ 1,000 കോടി രൂപയുടെ റീഫണ്ടുകൾ നൽകിയതായും ഇൻഡിഗോ അറിയിച്ചു. ഇത് ഉപഭോക്താക്കൾക്ക് നൽകേണ്ട മൊത്തം തുകയുടെ ഏകദേശം 90 ശതമാനമാണ്. മാർച്ച് 25 ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ രാജ്യത്ത് ആഭ്യന്തര, അന്തർദേശീയ യാത്രകൾ നിരോധിക്കാൻ കാരണമായി.
ക്രെഡിറ്റ് ഷെൽ
ലോക്ക്ഡൌൺ സമയത്ത് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നതിനുപകരം വിമാനങ്ങൾ താൽക്കാലികമായി നിർത്തി വച്ചപ്പോൾ, ഈ തുക ക്രെഡിറ്റ് ഷെല്ലിൽ സൂക്ഷിക്കുന്ന പദ്ധതി എയർലൈൻസ് ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് ഈ ക്രെഡിറ്റ് ഷെല്ലുകൾ ഉപയോഗിച്ച് പിന്നീടുള്ള തീയതിയിൽ ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ ചില നിയന്ത്രണങ്ങൾ ഇതിന് ബാധകമായിരുന്നു.
സുപ്രീം കോടതി വിധി
എന്നാൽ 2021 മാർച്ചോടെ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും പൂർണമായി തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി ഒക്ടോബറിൽ ഉത്തരവിട്ടു. മാർച്ച് 25 മുതൽ മെയ് 24 വരെയുള്ള കൊവിഡ് -19 ലോക്ക്ഡൌൺ കാലയളവിലെ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ റീഫണ്ട് നൽകാനാണ് സുപ്രീം കോടതി വിമാനക്കമ്പനികളോട് നിർദ്ദേശിച്ചത്. ഈ കാലയളവിൽ ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്കായി നടത്തിയ ബുക്കിംഗിന് സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമാണ്.
അന്താരാഷ്ട്ര വിമാന സർവ്വീസ്
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര യാത്രാ സർവീസുകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് മൂലം മാർച്ച് 23 മുതൽ രാജ്യത്ത് അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ അന്താരാഷ്ട്ര വിമാനങ്ങൾ പുന:സ്ഥാപിച്ചിട്ടില്ല.


Click it and Unblock the Notifications


