ദില്ലി: വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനേക്കുറിച്ചു കൂടിയാലോചിക്കുന്നതിനു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈദ്യുതിക്കും പുതിയതും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജത്തിനുമായി കേന്ദ്ര ഊര്‍ജ്ജമേഖലയിലെ പങ്കാളികളും മേഖലാ വിദഗ്ധരും, വ്യവസായങ്ങളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികള്‍, വിതരണ കമ്പനികളുടെ മേധാവികൾ , പുനരുപയോഗ ഊര്‍ജ്ജത്തിനായി സംസ്ഥാന നോഡല്‍ ഏജന്‍സികളുടെ സിഇഒമാര്‍, ഉപഭോക്തൃ ഗ്രൂപ്പുകള്‍, വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
രാജ്യത്തിന്റെ പുരോഗതിയില്‍ ഊര്‍ജ്ജമേഖല വലിയ പങ്കുവഹിക്കുന്നുവെന്നും ഇത് ജീവിത സൗകര്യത്തിനും അനായാസസ വ്യവസായ നടത്തിപ്പിനും സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റും സ്വകാര്യമേഖലയും തമ്മിലുള്ള വിശ്വാസത്തിന്റെ സൂചനയാണിത്. ഈ മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കാനുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമമാണെന്നും വെബിനാറില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം സമഗ്രമാണ്; ഈ സമീപനത്തെ നയിക്കുന്ന നാല് മന്ത്രങ്ങളായ റീച്ച് ( വ്യാപ്തി), ദൃഢീകരണം (റീ എന്‍ഫോഴ്സ്), പരിഷ്‌കരണം (റിഫോം), പുനരുപയോഗ ഊര്‍ജ്ജം (റിന്യൂവബിള്‍ എനര്‍ജി) എന്നിവയേക്കുറിച്ചു വിശദീകരിച്ചു പ്രധാനമന്ത്രി പറഞ്ഞു. അവസാന മൈല്‍ വരെ എത്തിച്ചേരാന്‍ സൗകര്യം ആവശ്യമാണ്. ഈ പരിഷ്‌ക്കരണത്തിന് സംവിധാനങ്ങള്‍ ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. പുനരുപയോഗ ഊര്‍ജ്ജത്തോടൊപ്പം ഇവയും കാലത്തിന്റെ ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ വീടുകളിലേക്കും എത്തിച്ചേരാന്‍ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശേഷി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, വൈദ്യുതി കമ്മി രാജ്യമെന്ന സ്ഥികിയില്‍ നിന്ന് ഇന്ത്യ ഒരു ഊര്‍ജ്ജ മിച്ച രാജ്യമായി മാറി. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യ 139 ജിഗാ വാട്ട്‌സ് ശേഷി ചേര്‍ത്ത് ഒരു രാഷ്ട്രം-ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തിലെത്തി. സാമ്പത്തികവും പ്രവര്‍ത്തനപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി 2 ലക്ഷത്തി 32 ആയിരം കോടി രൂപയുടെ ബോണ്ട് വിതരണം ചെയ്യുന്ന ഉദയ് സ്‌കീം പോലുള്ള പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്തു. പവര്‍ഗ്രിഡിന്റെ സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തുന്നതിനായി അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ് -ഇന്‍വിറ്റ് സ്ഥാപിച്ചു, അത് നിക്ഷേപകര്‍ക്ക് ഉടന്‍ തുറന്നു കൊടുക്കും.
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജ ശേഷി രണ്ടര തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൗരോര്‍ജ്ജ ശേഷി 15 മടങ്ങ് വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ ബജറ്റ് അടിസ്ഥാന സൗകര്യ നിക്ഷേപത്തില്‍ അഭൂതപൂര്‍വമായ പ്രതിബദ്ധതയാണു കാണിക്കുന്നത്. ഹൈഡ്രജന്‍ ദൗത്യം, സൗരോര്‍ജ്ജ സെല്ലുകളുടെ ആഭ്യന്തര ഉത്പാദനം, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ വന്‍ മൂലധന നിക്ഷേപം എന്നിവയില്‍ ഇത് പ്രകടമാണ്.
ഉയര്‍ന്ന ക്ഷമതയുള്ള സൗരോര്‍ജ്ജ പിവി മൊഡ്യൂള്‍ ഇപ്പോള്‍ പിഎല്‍ഐ പദ്ധതിയുടെ ഭാഗമാണെന്നും 4500 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിഎല്‍ഐ പദ്ധതിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി അറിയിച്ചു. പദ്ധതിയില്‍ വന്‍ പ്രതികരണമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിഎല്‍ഐ പദ്ധതി പ്രകാരം 14000 കോടി രൂപ മുതല്‍മുടക്കില്‍ പതിനായിരം മെഗാവാട്ട് ശേഷിയുള്ള സംയോജിത സൗരോര്‍ജ്ജ പിവി നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകും. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളായ എഥിലീൻ വിനൈൽ അസറ്റേറ്റ് (ഇവിഎ, ) സൗരോര്‍ജ്ജ ഗ്ലാസ്, ബാക്ക് ഷീറ്റ് , ജംഗ്ഷന്‍ ബോക്‌സ് എന്നിവയുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിന് തുല്യമാണിത്. ''പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനല്ല, ആഗോള ഉല്‍പാദന ചാമ്പ്യന്മാരായി നമ്മുടെ കമ്പനികളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.