കൊച്ചിയിൽ ഐബിഎമ്മിന്റെ അത്യാധുനിക ഡെവലെപ്പ്മെന്റ് സെന്റർ; വാർത്ത പങ്കിട്ട് മുഖ്യമന്ത്രി
ദില്ലി; അന്താരാഷ്ട്ര ഐടി കമ്പനിയായ ഐബിഎമ്മിന്‍റെ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഐടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്റ്റ്വെയർ ലാബ്സ് -ന്റെ സെന്ററാണ് കൊച്ചിയിൽ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്ദീപ് പട്ടേൽ, വൈസ് പ്രസിഡന്റ് ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സ് ഗൗരവ് ശർമ്മ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഡിജിറ്റൽ ദൗത്യത്തെ ത്വരിതപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് സംബന്ധിച്ചായിരുന്നു ചർച്ച. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഐബിഎം ഉദ്യോഗസ്ഥരുമായി ക്രിയാത്മകമായ ചർച്ചയാണ് നടന്നത്. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽഡിഎഫ് സർക്കാരിൻ്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവർത്തനം. ഐബിഎം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിൻ്റെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകും. കേരളത്തിന്റെ ആത്‌മാർഥമായ പിന്തുണ ഇക്കാര്യത്തിൽ അവർക്കു ഉറപ്പു നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഡിജിറ്റൽ നോളജ് എക്കണോമിയാക്കുന്നത് സംബന്ധിച്ചും, ഐടി നയത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും കൊവിജ് പ്രതിസന്ധിയിൽ നിന്നുള്ള വീണ്ടെടുക്കലിന് സാങ്കേതിക വിദ്യയുടെ പങ്കിനെ കുറിച്ചും മുഖ്യമന്ത്രി ചർച്ചയിൽ പങ്കുവെച്ചതായി ഐബിഎം അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തിനകത്തുള്ള വളർച്ചാ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളും സർക്കാരും അക്കാദമിയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യമന്ത്രി ഊന്നിപറഞ്ഞതായും ഐബിഎം പ്രസ്താവനയിൽ പറഞ്ഞു.
ഐബിഎം ആഗോളതലത്തില്‍ സ്വീകരിച്ച ഏറ്റവും മികച്ച രീതികളെ ഇന്ത്യയിൽ നടപ്പാക്കി. അത് കേരളത്തിലും ഫലപ്രദമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. തദ്ദേശീയമായ കഴിവുകള്‍ വളര്‍ത്തിയെടുത്ത്ത്ത് അന്താരാഷ്ട്ര ബിസിനസുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ ടാലന്‍റ് പൂള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടർ സന്ദീപ് പട്ടേൽ പറഞ്ഞു.കേരളത്തിലേക്കു ബിസിനസ് വ്യാപിപ്പിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ പ്രാവീണ്യമുള്ളവരുടെ കഴിവ് ഉപയോഗിക്കുവാന്‍ സാധിക്കുകയും അത് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ് വെയര്‍ മേഖലയിലെ ഭാവി മുന്നേറ്റങ്ങളെ വളര്‍ത്തുവാന്‍ സാധിക്കുന്ന തരത്തിലായിരിക്കും കേരളത്തിലേക്കുള്ള കടന്നുവരവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഐബിഎം സോഫ്റ്റ്‌വെയർ ലാബുകൾ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications


