വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ കെഎസ്ഇബി ഇനി ഫ്യൂസ് ഊരില്ല, പകരം പോക്കറ്റ് കാലിയ്ക്കും
വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയാൽ ഇനി മുതൽ കെഎസ്ഇബി ഉയർന്ന പിഴ ഈടാക്കും. ജൂൺ 20ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും സമയബന്ധിതമായി പണം അടച്ചില്ലെങ്കിൽ 18% വരെ പിഴ ഈടാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ബിൽ തുക അടച്ചില്ലെങ്കിലും തത്കാലത്തേക്ക് കണക്ഷൻ വിച്ഛേദിക്കണ്ടെന്നാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയിൽ ഗുണഭോക്താക്കളിൽനിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടന്നും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തം
അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കും. കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ കുറവ് ചെയ്യും. എന്നാൽ ഉയർന്ന പിഴ ഈടാക്കാനുളള നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ഓൺലൈനായി ബില്ല് അടക്കാം
പുതിയ വൈദ്യുതകണക്ഷനുകൾക്ക് ഇനി ഓണ്‍ലൈനായി അപേക്ഷിച്ചാൽ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അപേക്ഷാഫീസും നൽകേണ്ടതില്ല. കൂടാതെ ആദ്യമായി ഓണ്‍ലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.
തവണകളായി അടയ്ക്കാം
ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ ഉയര്‍ന്നതാണെന്ന പരാതികളെ തുടര്‍ന്ന് ബില്‍ തുക തവണകളായി അടക്കാനുളള സൗകര്യം നേരത്തെ കെഎസ്ഇബി ഒരുക്കിയിരുന്നു. ബില്ലിലെ തുക അഞ്ച് തവണകളായി അടക്കനാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകള്‍ നിലവില്‍ അടച്ചു കഴിഞ്ഞ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സബ്‌സിഡി ജൂലൈ 6 മുതലുള്ള ബില്ലുകളില്‍ കുറവുചെയ്തും കെഎസ്ഇബി നല്‍കിയിരുന്നു.


Click it and Unblock the Notifications


