ആർബിഐ വായ്പാനയം: പലിശനിരക്കിൽ മാറ്റമില്ല, യഥാർത്ഥ ജിഡിപി 9.5% ആയി കുറയാൻ സാധ്യത
വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന പ്രധാന പലിശനിരക്കായ റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക് വായ്പാനയം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായിരിക്കുന്നതിനാൽ തീരുമാനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമാണ്. പണപ്പെരുപ്പം 4% പ്ലസ് അല്ലെങ്കിൽ മൈനസ് 2% ടാർഗെറ്റിനുള്ളിൽ തുടരുന്നുവെന്ന് ഉറപ്പാക്കുമ്പോൾ തന്നെ ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ നിലപാട് തുടരുമെന്ന് ദാസ് വ്യക്തമാക്കി.
പലിശ നിരക്കിൽ മാറ്റമില്ല
റിവേഴ്സ് റിപ്പോ, ബാങ്ക് നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി റേറ്റ് എന്നിവയും മാറ്റമില്ലാതെ തുടരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയിൽ 6.73 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 6.69 ശതമാനമായി കുറഞ്ഞു. സിപിഐ പണപ്പെരുപ്പം 2019 ഓഗസ്റ്റിൽ 3.28 ശതമാനമായിരുന്നു. 2021 നാലാം പാദം അവസാനത്തോടെ പണപ്പെരുപ്പം അതിന്റെ പരിധിയോട് അടുക്കുമെന്ന് സമിതിയ്ക്ക് തോന്നിയതായി ദാസ് പറഞ്ഞു.
2021 ലെ യഥാർത്ഥ ജിഡിപി
2021 ലെ യഥാർത്ഥ ജിഡിപി 9.5 ശതമാനം കുറയാൻ സാധ്യതയുണ്ടെങ്കിലും വേഗത്തിലുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി ദാസ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മാനസികാവസ്ഥ ഭയത്തിൽ നിന്ന് പ്രതീക്ഷയിലേക്ക് മാറിയിരിക്കുന്നതായും ദാസ് പറഞ്ഞു. നിരവധി മേഖലകളുടെ വീണ്ടെടുക്കലിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതായി രൂപീകരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്.
പുതിയ അംഗങ്ങൾ
സെൻട്രൽ ബാങ്കിന്റെ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പലിശ നിരക്കിന്റെ കാര്യത്തിൽ ഏകകണ്ഠ തീരുമാനമാണ് എടുത്തത്. പാനലിലെ ആറ് അംഗങ്ങളിൽ മൂന്നുപേരായ അഷിമ ഗോയൽ, ജയന്ത് ആർ. വർമ്മ, ശശാങ്ക് ഭൈഡെ എന്നിവരെ ഈ ആഴ്ച ആദ്യമാണ് സർക്കാർ നിയമിച്ചത്.
മാറ്റി വച്ചു
രവീന്ദ്ര ധോളാകിയ, പാമി ദുവ, ചേതൻ ഘേറ്റ് എന്നിവരുടെ കാലാവധി സെപ്റ്റംബറിൽ അവസാനിച്ചതിനുശേഷം മൂന്ന് ബാഹ്യ അംഗങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടന്നതിനാൽ റിസർവ് ബാങ്ക് കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന വായ്പാനയ യോഗം ഈ ആഴ്ചത്തേയ്ക്ക് പുന: ക്രമീകരിക്കുകയായിരുന്നു. എംപിസി അംഗങ്ങൾക്ക് വീണ്ടും നിയമനത്തിന് യോഗ്യതയില്ല.


Click it and Unblock the Notifications


