വികസനകുതുപ്പിലേക്ക് കേരളം: 932.69 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് 932.69 കോടി രൂപയുടെ കൂടി വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പത്ത് പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി യോഗം ധനാനുമതി നല്‍കിയത്. ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികള്‍ക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 144.23 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും അനുമതിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ജലവകുപ്പിന് കീഴില്‍ ചെല്ലാനത്ത് തകര്‍ന്ന കടല്‍ഭിത്തി നവീകരണത്തിനും തീരദേശ സംരക്ഷണത്തിനു വേണ്ടിയുള്ള പുലിമുട്ടിനുമുള്ള പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ആശുപത്രികളില്‍ പത്ത് കിടക്കകളോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കും യോഗത്തില്‍ അനുമതിയായിട്ടുണ്ട്. ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്ട്രെച്ചുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ 1395.01 കോടി രൂപയുടെ അംഗീകാരവും നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസത്തിനായി 10.77 കോടിയുടെയും ആരോഗ്യ രംഗത്ത് 236.43 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പില്‍ 103.43 കോടിയുടെയും ജലവിഭവ വകുപ്പില്‍ 374.23 കോടിയുടെയും കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷനായി 247.20 കോടിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പില്‍ 47.92 കോടിയുടെയും ഫിഷറീസില്‍ 57.06 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോവളം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാല്‍ ഗതാഗത യോഗ്യമാക്കി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോവളം ആക്കുളം , വേളി കഠിനംകുളം, വര്‍ക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും അംഗീകരിച്ചു.
കോട്ടയം 4 കോടി, തൃശൂര്‍ നെല്ലായി, തിരുവനന്തപുരം വെണ്‍കുളം എന്നിവിടങ്ങളില്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കാനും അനുമതി നല്‍കി.ആകെ അംഗീകാരം നല്‍കിയ പദ്ധതികളില്‍ 23,845.14 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും 21176.35 കോടിയുടെ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
എന്താണ് കിഫ്ബി
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി - Kerala Infrastructure Investment Fund Board) . ധനകാര്യ വകുപ്പിന്‍റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ 2016 ലാണ് കിഫ്ബി രൂപീകരിച്ചത്. 2016 നവംബർ ഏഴിനാണ് ആദ്യ യോഗം ചേർന്നത്.
മുഖ്യമന്ത്രി ചെയര്‍മാനും ധനകാര്യമന്ത്രി വെസ് ചെയര്‍മാനുമാണ്. ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായ കിഫ്ബി ബോര്‍ഡില്‍ കേരള സംസ്ഥാന പ്ലാനിങ് ബോർഡ്. സെക്രട്ടറി , ധനകാര്യവകുപ്പ്. സെക്രട്ടറി, ധനവിഭവവകുപ്പ്സെക്രട്ടറി, നിയമകാര്യ വകുപ്പ് എന്നിവരും അംഗങ്ങളാണ്.


Click it and Unblock the Notifications


