പ്ലാന്റുകൾ അടച്ചുപൂട്ടി ഓക്സിജൻ ഉൽപ്പാദനത്തിലേക്ക്: പുതിയ പ്രഖ്യാപനവുമായി മാരുതി സുസുക്കി
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വർധിച്ചതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. വാഹനനിർമാണം പൂർണ്ണമായി നിർത്തിവെച്ച് മെഡിക്കൽ ആവശ്യങ്ങൾക്കായി ഓക്സിജൻ ഉൽപ്പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കമ്പനി തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ഹരിയാനയിലെ നിർമാണ യൂണിറ്റുകൾ അടച്ചുപൂട്ടുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് അറിയിച്ചിട്ടുള്ളത്. ഗുജറാത്തിലെ നിർമാണ യൂണിറ്റ് അടച്ചുപൂട്ടാനും സുസുക്കി മോട്ടോർ തീരുമാനിച്ചതായി മാരുതി സുസുക്കി പറഞ്ഞു.
ജീവൻ രക്ഷിക്കാൻ ഓക്സിജൻ ലഭ്യമാക്കുന്നതിന് സർക്കാരിനെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പറഞ്ഞു. ജൂൺ 1 മുതൽ മെയ് 9 വരെയുള്ള കമ്പനി വാർഷിക അറ്റകുറ്റപ്പണി പരിമിതപ്പെടുത്തി. നേരത്തെ മെയ് ഒന്ന് മുതൽ ജൂൺ വരെയായിരുന്നു ഇതിനായി സമയം നിശ്ചയിച്ചിരുന്നത്.

"കാർ നിർമ്മാണ പ്രക്രിയയുടെ ഭാഗമായി, മാരുതി സുസുക്കി ഫാക്ടറികളിൽ ചെറിയ അളവിൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന വലിയ അളവിൽ പാർട്ട്സ് നിർമ്മാതാക്കളും ഓക്സിജൻ ഉപയോഗിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ലഭ്യമായ എല്ലാ ഓക്സിജനും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു , "മാരുതി സുസുക്കി പത്രക്കുറിപ്പിൽ പറഞ്ഞു. ഫാക്ടറിയുടെ കാര്യത്തിലും സുസുക്കി മോട്ടോർ ഗുജറാത്ത് ഇതേ തീരുമാനമെടുത്തതായി കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി പറഞ്ഞു.
ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാംതരംഗ വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. പുതിയ കേസുകൾ ആഗോളതലത്തിൽ 3.6 ലക്ഷത്തിലധികം ഉയർന്നിട്ടുണ്ട്. ഇതോടെ മൊത്തം കേസുകൾ 1.79 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഓക്സിജന്റെയും മരുന്നിന്റെയും ലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിൽ മൂന്ന് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് ബാധയെത്തുടർന്ന് ഇന്ത്യയിൽ 2,01,187 പേരാണ് മരിച്ചത്.


Click it and Unblock the Notifications


