ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ (Stock Dividend) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത് (Bonus Issue).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ധനശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഓഹരികള്‍ അനുവദിക്കാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരികള്‍ കൂടി ലഭ്യമാകുന്നതോടെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും. അതേസമയം ബോണസ് ഓഹരി വിതരണം ചെയ്യാനുള്ള തീയതി പ്രഖ്യാപിച്ച പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കാര്യ ഫെസിലിറ്റീസ് & സര്‍വീസസ്
കോര്‍പറേറ്റ് കമ്പനികളുടേയും വന്‍കിട ഓഫീസുകളുടേയും പരിപാലനം കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുകൊടുക്കുന്ന മുന്‍നിര കമ്പനിയാണ് കാര്യ ഫെസിലിറ്റീസ് & സര്‍വീസസ്. 2009-ലാണ് തുടക്കം. ഓഫീസുകളുടെ ശുചീകരണം, ഹൗസ്കീപ്പിങ്, പാചകപ്പുര മേല്‍നോട്ടം, കീടനിയന്ത്രണം, ഉദ്യാനം പരിപാലിക്കുക തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍. നിലവില്‍ 16.8 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 23.97 രൂപ നിരക്കിലാണുള്ളത്.
കാര്യ ഫെസിലിറ്റീസ് & സര്‍വീസസിന്റെ (BSE : 540756) ആകെ ഓഹരികളില്‍ 55.43 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 44.57 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 20 കോടിയാണ്. അറ്റാദായം രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ കാര്യ ഫെസിലിറ്റീസ് ഓഹരിയുടെ പിഇ അനുപാതവും ഓഹരിയിന്മേലുള്ള ആദായവും (ROE) മൂലധന വിനിയോഗത്തിന്മേലുള്ള ആദായ നിരക്കുകളും ആരോഗ്യകരമായ നിലവാരത്തിലല്ല.
ബോണസ് ഓഹരി
കഴിഞ്ഞ ദിവസമാണ് കാര്യ ഫെസിലിറ്റീസ് & സര്‍വീസസ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്. അതായത് നിക്ഷേപകന്റെ കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 5-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരിയുടമകളുടെ യോഗത്തിന്റെ അനുമതിക്ക് വിധേയമായി ബോണസ് ഓഹരി വിതരണം ചെയ്യുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
അതേസമയം ബോണസ് ഓഹരി പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന കാര്യ ഫെസിലിറ്റീസ് & സര്‍വീസസ് ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 20 ശതമാനം ഉയര്‍ന്ന് 36 രൂപ നിലവാരത്തിലാണ് ഈ പെന്നി ഓഹരിയുടെ ക്ലോസിങ്.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 36 രൂപയും താഴ്ന്ന നിലവാരം 12.65 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാര്യ ഫെസിലിറ്റീസ് ഓഹരിയില്‍ 56 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications