നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' സാമ്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നാലാംഘട്ടത്തില്‍ പ്രതിരോധം, വ്യോമയാനം, ഖനനം, ബഹിരാകാശം ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന എട്ടു മേഖലകള്‍ക്കായിരുന്നു ഊന്നല്‍. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കും തുടക്കമായി. നേരത്തെ, മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ധനമന്ത്രി നടത്തുന്ന അഞ്ചാംഘട്ട പ്രഖ്യാപനങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ കാണാം.
തൊഴിലുറപ്പ് പദ്ധതിയിലേക്ക് 40,000 കോടി രൂപ അധികമായി ലഭ്യമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നേരത്തെ, ബജറ്റ് എസ്റ്റിമേറ്റില്‍ 60,000 കോടി രൂപയോളം രൂപ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ചിരുന്നു. തിരിച്ചെത്തുന്ന പ്രവാസികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. ആരോഗ്യമേഖലയില്‍ കേന്ദ്രം കൂടുതല്‍ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്തി ഞായറാഴ്ച്ച വ്യക്തമാക്കി. എല്ലാ ബോക്കുകളിലും പൊതു ആരോഗ്യ ലാബുകള്‍ തുറക്കുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കാഴ്ച്ചാപരവും കേള്‍വിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും പ്രത്യേക ഓണ്‍ലൈന്‍ പഠന സൗകര്യമാണ് പാക്കേജിലെ മറ്റൊരു പ്രഖ്യാപനം. ഇവരുടെ പഠനത്തിനായി കമ്മ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടെയുള്ള സാങ്കേതികത സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പ്രത്യേകം ടിവി ചാനലുകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവില്‍ പഠനത്തിനായി മൂന്നു സ്വയം പ്രഭ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കൊപ്പം ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12 ചാനലുകള്‍ ഒരുങ്ങും. ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യം സ്‌കൂള്‍ വിദ്യാഭ്യാസത്തിലും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.
കൊവിഡ് കാരണം കടബാധ്യതയില്‍പ്പെടുന്ന കമ്പനികള്‍ തിരിച്ചടവ് മുടക്കുന്ന വിഭാഗത്തില്‍പ്പെടില്ല. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. ഈ കാലയളവില്‍ ഇത്തരം കമ്പനികള്‍ നിയമ നടപടികള്‍ നേരിടില്ല. പൊതുമേഖലക്കായി പുതിയ നയം സര്‍ക്കാര്‍ ആവിഷ്‌കരിക്കും. തന്ത്രപ്രധാന മേഖല, മറ്റുള്ളവ എന്നിങ്ങനെ രണ്ടായി പൊതുമേഖലാ സ്ഥാപനങ്ങളെ വേര്‍തിരിക്കാനാണ് തീരുമാനം. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് വൈകാതെ സര്‍ക്കാര്‍ അറിയിക്കും.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ തീരുമാനം. നേരത്തെ, ഇതു മൂന്നു ശതമാനമായിരുന്നു. ഏപ്രിലില്‍ 46,038 കോടി രൂപയാണ് നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ തീരുമാനം. നേരത്തെ, ഇതു മൂന്നു ശതമാനമായിരുന്നു.
2020-21 കാലത്തേക്കു മാത്രമാണ് കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത്. ഇതുവഴി 4.28 ലക്ഷം കോടി രൂപയുടെ അധികതുക സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാം. ഇതേസമയം, ചില കടമെടുക്കുന്നതിന് ചില നിബന്ധനകള്‍ കേന്ദ്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്. അരശതമാനം വരെ പരിധി ഉയര്‍ത്താന്‍ ഉപാധികളില്ല. എന്നാല്‍ മൂന്നര ശതമാനത്തില്‍ നിന്നും നാലര ശതമാനത്തിലേക്ക് പരിധി ഉയര്‍ത്തണമെങ്കില്‍ തിരഞ്ഞെടുത്ത നാലു മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കല്‍, വിവിധ സംരംഭങ്ങള്‍ക്ക്് എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പരിതസ്ഥിതി, കാര്യക്ഷമമായ വൈദ്യുതി വിതരണം, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം എന്നിവ നാലു മേഖലകളില്‍പ്പെടും. അരശതമാനം കടമെടുപ്പിന് യാതൊരു നിബന്ധനയുമില്ല. എന്നാല്‍ ശേഷിക്കുന്ന ഒരു ശതമാനം കടമെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നാലു മേഖലയിലും 0.25 ശതമാനം വീതം തുക കൃത്യമായി ചിലവഴിക്കണം. നാലില്‍ മൂന്നു മേഖലകളിലും കൃത്യമായി ലക്ഷ്യം കണ്ട്െങ്കില്‍ ശേഷിക്കുന്ന 0.50 ശതമാനം കടമെടുപ്പു കൂടി സാധ്യമാകും. ഏപ്രിലില്‍ 46,038 കോടി രൂപയാണ് നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.