ഉള്ളി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം ഇവിടെ നിന്ന്, ഏറ്റവും കൂടുതൽ വില ഈ നഗരത്തിൽ
രാജ്യത്ത് ഉള്ളി, സവാള വിലകളിൽ വൻ വർദ്ധനവ്. കിലോയ്ക്ക് 100 രൂപ നിരക്കിലേയ്ക്കാണ് ബംഗളൂരിവിൽ ഉള്ളി വില ഉയർന്നിരിക്കുന്നത്. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ വില കിലോഗ്രാമിന് 35 രൂപയാണ്. രാജസ്ഥാനിലെ ഉദയ്പൂർ, പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ രാംപൂർഹട്ട് എന്നിവിടങ്ങളിലാണ് ഈ വിലയ്ക്ക് ഉള്ളി ലഭിക്കുക.
ശരാശരി വില
രാജ്യത്ത് മൊത്തത്തിൽ പ്രതിദിന ശരാശരി ഉള്ളി വില കഴിഞ്ഞയാഴ്ച്ച കിലോഗ്രാമിന് 70 രൂപയായിരുന്നു. ഉള്ളി കൃഷി വ്യാപകമായ പ്രദേശങ്ങളിൽ പോലും ഉള്ളി വില ഉയർന്നിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണെങ്കിലും മുംബൈയിലെ ഉള്ളിയുടെ ചില്ലറ വില കിലോയ്ക്ക് 77 രൂപയാണ്.
വിവിധ നഗരങ്ങളിലെ വില
ഡൽഹിയിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഡൽഹിയിൽ വില കിലോഗ്രാമിന് 65 രൂപയും കൊൽക്കത്തയിൽ കിലോഗ്രാമിന് 70 രൂപയും ചെന്നൈയിൽ കിലോഗ്രാമിന് 72 രൂപയുമാണ് കഴിഞ്ഞ ആഴ്ചയിലെ വില. സർക്കാരിന്റെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 10-20 രൂപ വരെ കുറവാണ്. ഉള്ളിയുടെ ഗുണനിലവാരവും പ്രദേശവും അനുസരിച്ചും വിലയിൽ വ്യത്യാസങ്ങളുണ്ട്.
വില ഉയരാൻ കാരണം
ഉള്ളി വളരുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഈ വർഷത്തെ ഖാരിഫ് വിളയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉള്ളി വില കുതിച്ചുയർന്നത്. ഉള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക തുടങ്ങിയവ.
സർക്കാർ നടപടികൾ
കയറ്റുമതി നിരോധിക്കുക, വ്യാപാരികൾക്ക് സംഭരണ പരിധി ഏർപ്പെടുത്തുക, ആഭ്യന്തര വിതരണം വർധിപ്പിക്കുക തുടങ്ങിയ നടപടികൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പുതിയ വിള വരുന്നതുവരെ വില നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നടപടികളാണിവ. സവാളയുടെ ബഫർ സ്റ്റോക്ക് പുറത്തിറക്കുന്നതിലൂടെയും ഡിസംബർ വരെ സ്വകാര്യ വ്യാപാരം വഴി ഇറക്കുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെയും ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുകയാണ് സർക്കാർ നീക്കം.


Click it and Unblock the Notifications


