ദില്ലി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ വാലറ്റിലേക്ക് പേടിഎം പണം ആഡ് ചെയ്യുന്നവർക്ക് ഫീസ് ഏർപ്പെടുത്തി പേടിഎം. രണ്ട് ശതമാനം ഫീസാണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുക. ഒരു മാസത്തിൽ ഈ വാലറ്റുകളിലേക്ക് 10,000 രൂപയിൽ കുടുതൽ തുക ഇ വാലറ്റിലേക്ക് ആഡ് ചെയ്യുമ്പോൾ രണ്ട് ശതമാനമാണ് ഫീസായി ഈടാക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ വാലറ്റിലേക്ക് പണം ചേർക്കുമ്പോൾ നാമമാത്രമായ തുക മാത്രമാണ് ഈടാക്കുന്നത്. ഉയർന്ന തുക അക്കൌണ്ടിലേക്ക് മാറ്റുമ്പോൾ മുതൽ പണം ഫീസ് ഈടാക്കും. അതുകൊണ്ട് യുപിഐ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യണമെന്നും പേടിഎം ഉപയോക്താക്കൾക്ക് നൽകിയ മെസേജിൽ പറയുന്നു. പേടിഎം വാലറ്റിലേക്ക് ക്രെഡിറ്റ് കാർഡ് വഴി പണം അയച്ചവർക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 50 രൂപയെങ്കിലും ട്രാൻസ്ഫർ ചെയ്താൽ 200 രൂപ ക്യാഷ്ബാക്കായി ലഭിക്കുമെന്നാണ് മെസേജിൽ വിശദീകരിക്കുന്നത്. യുപിഐ, നെറ്റ് ബാങ്കിംഗ്, കാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും ഫണ്ടിംഗ് സ്രോതസ്സുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം വാലറ്റിലേക്ക് പണം ആഡ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെന്നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് വക്താവിനെ ബന്ധപ്പെട്ടപ്പോൾ വ്യക്തമാക്കിയത്. ക്രെഡിറ്റ് കാർഡുകൾ വഴി ഇ വാലറ്റിലേക്ക് പണം ആഡ് ചെയ്യുന്നതിന് ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഫീസ് ഈടാക്കുന്നുണ്ട്.
ഉപയോക്താക്കൾ ക്രെഡിറ്റ് കാർഡ് വഴി പണം അക്കൌണ്ടിലേക്ക് ആഡ് ചെയ്യുന്നതിന് അഞ്ച് ശതമാനം ചാർജാണ് ഈടാക്കുന്നത്. എന്നാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഫെസ്റ്റിവൽ സീസണിൽ പ്രമോഷണൽ ഓഫറായാണ് ഇത്തരത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. വാലറ്റിലേക്ക് ആഡ് ചെയ്തിട്ടുള്ള പണം വേറെ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും ഓൺലൈൻ- ഓഫ് ലൈൻ ഇടപാടുകൾ നടത്തുന്നതിനും സാധിക്കും. റീച്ചാർജ് ചെയ്യുന്നതിനും മറ്റുതരത്തിലുള്ള ഇടപാടുകൾക്കും വാലറ്റ് ഉപയോഗിക്കുകയും ചെയ്യാം. പേടിഎം ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും സൌജന്യമായിരിക്കും.
നേരത്തെ 2017ൽ ക്രെഡിറ്റ് കാർഡുകൾ വഴി പേടിഎം വാലറ്റിലേക്ക് ആഡ് ചെയ്യുന്ന പണത്തിന് ഫീസ് ഈടാക്കിയിരുന്നു. എന്നാൽ ഉപയോക്താക്കളിൽ നിന്നുള്ള സമ്മർദ്ദം മൂലം പിന്നീട് കമ്പനി തീരുമാനം മാറ്റുകയായിരുന്നു. പേടിഎം പ്ലാറ്റ് ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഫീസ് ഈടാക്കിയതെന്നാണ് അന്ന് കമ്പനി വ്യക്തമാക്കിയത്.