രാജ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ്: ടിക്കറ്റ് നിരക്കുകൾ സ്വകാര്യ ഓപ്പറേറ്റർമാർ തീരുമാനിക്കും
രാജ്യത്ത് അനുവദിച്ച സ്വകാര്യ ട്രെയിൻ കമ്പനികൾക്ക് ടിക്കറ്റ് നിരക്കുകൾ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ റെയിൽവേ നൽകുമെന്ന് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഈ കമ്പനികൾക്ക് നിലവിലുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉണ്ടായിരിക്കും. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് സ്വകാര്യ ഓപ്പറേറ്റർമാർ നിശ്ചയിക്കും. നിരക്കുകൾ മത്സരാധിഷ്‌ഠിതമായിരിക്കും. അതായത് വിമാന ടിക്കറ്റ് മാതൃകയിൽ ഡിമാൻഡ് അനുസരിച്ച് മാറും. വാടക, മൊത്തം വരുമാനത്തിന്‍റെ ഒരു വിഹിതം എന്നിവ ഉള്‍പ്പെടെ ഒരു നിശ്ചിത തുക കമ്പനികൾ റെയിൽവേക്ക് നൽകും.
109 റൂട്ടിലായി 151 യാത്ര ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിക്കാണ് റെയിൽവെ മന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. 300 ബില്യൺ രൂപ (4 ബില്യൺ ഡോളർ) മുതൽ മുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് റെയിൽവേ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 2023 ഏപ്രിലോടെ സ്വകാര്യ ട്രെയിൻ സർവീസുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ചുള്ള സ്വകാര്യ ട്രെയിനുകളാണ് സർവീസ് നടത്തുക.

കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് നിർമ്മിക്കുക. ഇവയുടെ പ്രവർത്തനം, പരിപാലനം തുടങ്ങിയ ചുമതലകൾ സ്വകാര്യ കമ്പനികൾക്കാണ്. വൈദ്യുതി, സ്‌റ്റേഷൻ, ട്രാക്ക്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാൻ സ്വകാര്യ ഓപ്പറേറ്റർമാർ റെയിൽവേയ്ക്ക് പണം നൽകണം. 35 വർഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ജീവനക്കാര്‍ തന്നെയാണ് സർവീസുകള്‍ നടത്തുക. ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് 12 മുതൽ 30 ട്രെയിനുകൾ സർവീസ് നടത്താം. ആധുനിക സാങ്കേതിക വിദ്യ, കൂടുതൽ വേഗത എന്നിവയാണ് സ്വകാര്യ ട്രെയിനുകളുടെ പ്രധാന പ്രത്യേകതകൾ. സർവീസിൽ 95 ശതമാനം കൃത്യത പാലിക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ഡൽഹി - ലഖ്‌നൗ തേജസ് എക്സ്പ്രസാണ്. ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് വിജയിച്ചതിന് പിന്നാലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ അഹമ്മദാബാദ് തേജസ് എക്‌സ്‌പ്രസും യാത്ര ആരംഭിച്ചു.


Click it and Unblock the Notifications


