കഴിഞ്ഞ വർഷം 2000 രൂപയുടെ ഒറ്റ നോട്ടുപോലും അച്ചടിച്ചില്ലെന്ന് റിസർവ് ബാങ്ക്; കാരണമെന്ത്?
2019-20 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ ഒരു നോട്ടു പോലും അച്ചടിച്ചില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരു നിർദേശവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണിത്. നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ 22 ശതമാനമാണെന്നും ആർബിഐ വ്യക്തമാക്കി. 2016- 17 സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടിെൻറ പ്രചാരം 50 ശതമാനത്തോളം കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അച്ചടിച്ച 22 ബില്യൺ നോട്ടുകളിൽ പകുതിയിലേറെയും അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ്.
2000 രൂപ നോട്ടുകളുടെ വിഹിതം കുറയ്ക്കാനുള്ള ബോധപൂർവമായ തീരുമാനത്തിന്റെ സൂചനയാണിത്. എന്നാൽ 2000 രൂപയുടെ നോട്ട് വിപണിയിൽ നിന്ന് പിൻവലിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 25 ന് പുറത്തുവിട്ട 2019-20 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ആർബിഐയുമായി കൂടിയാലോചിച്ചു കേന്ദ്ര സർക്കാരാണ് ഏതൊക്കെ മൂല്യത്തിലുള്ള നോട്ടുകളാണ് അച്ചടിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും മുൻ സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ട് അച്ചടിക്കാനുള്ള കരാർ നൽകിയിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. അതേ സമയം 2,000 രൂപ നോട്ടുകളുടെ അച്ചടി പൂർണമായും നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും അനുരാഗ് സിംഗ് താക്കൂർ മാർച്ച് 16 ന് ലോക്‌സഭയിൽ അറിയിച്ചിരുന്നു.
2016-ലെ നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധന സമയത്താണ് രാജ്യത്ത് 2000 രൂപയുടെ നോട്ട് ഇറക്കുന്നത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകൾ നിരോധിക്കുകയും പുതിയ 500 െൻറയും 2000 ന്റേയും നോട്ടുകൾ പുറത്തിറക്കുകയുമായിരുന്നു. എന്നാൽ 2019-ന്റെ തുടക്കത്തിൽ തന്നെ 2000 രൂപയുടെ നോട്ടിനോട് പ്രിയം കുറയുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു.


Click it and Unblock the Notifications


