രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, 52 ആഴ്ച്ചകളിലെ ഏറ്റവും വലിയ കുറവ്
കൊറോണ വൈറസ് ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യം വർധിക്കുമെന്ന ആശങ്കകൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. യുഎസ് ഡോളറിനെതിരെ കറൻസി 74ന് താഴെയായതിനാൽ രൂപയുടെ ഇടിവ് തുടർന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 25 പൈസ കുറഞ്ഞ് 74.03ലാണ് തുറന്നത്. ഉച്ചയ്ക്ക് ശേഷം രൂപ 74.12 എന്ന നിലയിൽ എത്തി. 52 ആഴ്ച്ചകളിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ഓഹരി വിപണിയിലെ ദുർബലമായ തുടക്കവും വിദേശ ഫണ്ട് ഒഴുക്കും രൂപയുടെ മൂല്യം ഇടിയുന്നതിനെ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ദുർബലമാകുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യുന്നത് രൂപക്ക് ആശ്വാസമായിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നത് മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയിലുണ്ട്.

അതേസമയം, എണ്ണവിലയിലുണ്ടായ തകർച്ച ഊർജ മേഖലയിൽ പരിഭ്രാന്തി പരത്തി. 1991 ലെ ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ റെക്കോർഡ് ഇടിവാണ് എണ്ണയ്ക്ക് ഇന്ന് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. 73.99 എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയതെങ്കിലും രൂപയുടെ മൂല്യം 74.03 എന്ന നിലയിലേക്ക് താഴുകയായിരുന്നു. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 73.87 ൽ എത്തിയിരുന്നു.
ഇതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ ഇടിവുണ്ടായത്. ബിഎസ്‌ഇ സെൻസെക്സ് 1942 പോയിൻറ് കുറഞ്ഞ് 35,635 ൽ എത്തി. നിഫ്റ്റി 50 സൂചിക 538 പോയിൻറ് ഉയർന്ന് 10,451ൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications


