ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വിൽക്കാനുള്ള 3.4 ബില്യൺ ഡോളറിന്റെ കരാറിന് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബുധനാഴ്ച അംഗീകാരം നൽകി. റിലയൻസ് ഇൻഡസ്ട്രീസുമായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഇടപാടിനെച്ചൊല്ലി ഫ്യൂച്ചറും ആമസോണും നിയമപോരാട്ടത്തിലാണ്. ആമസോണുമായുള്ള കരാർ ലംഘിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പ് പുതിയ കരാറിലേർപ്പെട്ടിരിക്കുന്നതെന്നാണ് യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ആരോപണം.
ഇന്ത്യൻ എക്സ്ചേഞ്ചുകൾ ഈ ഇടപാട് തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇന്ത്യൻ എക്സ്ചേഞ്ചുകൾ വ്യക്തമാക്കി.
എന്നാൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കുമ്പോൾ ആമസോണുമായി കമ്പനി തുടരുന്ന കരാറിന്റെ വിവിധ വിവരങ്ങൾ ഫ്യൂച്ചർ പങ്കിടണമെന്ന് സെബി നിർദ്ദേശിച്ചു. ഇടപാടിന്റെ അവലോകനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായി സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും കഴിഞ്ഞ ആഴ്ചകളിൽ ആവർത്തിച്ച് കത്തുകൾ അയച്ച ആമസോണിന് ഈ അറിയിപ്പ് തിരിച്ചടിയാകും.
എക്സ്ചേഞ്ചുകളിൽ നിന്നുള്ള അംഗീകാരത്തെത്തുടർന്ന്, ആമസോൺ തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി നിയമപരമായ വഴി തേടുമെന്ന് പറഞ്ഞു. ഫ്യൂച്ചർ, റിലയൻസ്, ആമസോൺ എന്നിവയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഫലം ഇന്ത്യയുടെ റീട്ടെയിൽ ബിസിനസ് രംഗത്തെ തന്നെ വലിയ മാറ്റത്തിന്റെ സൂചനയാണ്. 2024 ഓടെ പ്രതിവർഷം 740 ബില്യൺ ഡോളർ വിലമതിക്കുന്ന റീട്ടെയിൽ വിപണിയായി ആര് ഉയർന്നു വരുമെന്നതും കാത്തിരുന്ന് കാണാം.