പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നതോടെ കമ്പനികളുടെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനം നടത്തുന്ന കമ്പനികള്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നത് പാദഫലത്തിന്റെ ഭാഗമാണ്.
പാദഫലം പുറത്തു വന്ന ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഓഹരിയൊന്നിന് 24 രൂപയും ഇന്‍ഫോസിസ് 17.50 രൂപയും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 19 രൂപയാണ് ഓഹരി ഉടമയക്ക് ലാഭ വിഹിതം പ്രഖ്യാപിച്ചത്.
ഓഹരി ഉടമകൾക്ക് ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനൊപ്പം അധിക വരുമാനം കൂടി ലഭിക്കുന്ന മാർഗമാണ് ലാഭവിഹിതം. അതേസമയം, നിക്ഷേപകന്റെ കയ്യിലേക്ക് എത്തുന്ന ലാഭവിഹിതം നികുതി ബാധകമാണ്. 2020 ഏപ്രില്‍ 1 മുതലാണ് ആദായ നികുതി നിയമത്തില്‍ മാറ്റം വരുത്തിയത്. ഇതിന് മുന്‍പ് വരെ ലാഭവിഹിതത്തിന് ആദായ നികുതി നല്‍കേണ്ടിയിരുന്നില്ല.
നികുതി ചുമത്താന്‍ തുടങ്ങിയതോടെ സ്രോതസില്‍ നിന്നുള്ള നികുതിയും ബാധകമായി തുടങ്ങി. സാമ്പത്തിക വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടുതല്‍ തുക ലാഭവിഹിതമായി കൈപ്പറ്റുന്നവരാണെങ്കില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി നല്‍കണം. എങ്ങനെ ഈ നികുതി ഒഴിവാക്കാം എന്ന് പരിശോധിക്കാം.

ഉദാഹരണം
എ എന്ന കമ്പനിയുടെ 10,000 ഓഹരികള്‍ കൈവശം വെയ്ക്കുന്ന വ്യക്തിക്ക് ലാഭവിഹിതം ലഭിച്ചാല്‍ ഈടാക്കുന്ന സ്രോതസില്‍ നിന്നുള്ള നികുതി പരിശോധിക്കാം. കമ്പനി ഓഹരിയൊന്നിന് 3 രൂപ നിരക്കില്‍ ലാഭ വിഹിതം പ്രഖ്യാപിച്ചാല്‍ 30,000 രൂപ (3*10,000) ലാഭവിഹിതമായി ലഭിക്കും.
5,000 രൂപ എന്ന പരിധി കവിയുന്നതിനാല്‍ 30,000 രൂപയുടെ 10 ശതമാനമായ 3,000 രൂപ ടിഡിഎസ് ഈടാക്കിയാണ് നിക്ഷേപകന് ലാഭവിഹിതം ലഭിക്കുക. അതായത്, എ എന്ന കമ്പനിയുടെ ലാഭവിഹിതമായി 27,000 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.
ടിഡിഎസ് ഇളവ് ആര്‍ക്കൊക്കെ
സാമ്പത്തിക വര്‍ഷത്തില്‍ നികുതി ബാധകമായ വരുമാനമില്ലാത്ത നിക്ഷേപകര്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി നല്‍കേണ്ടതില്ല. ഇത്തരക്കാര്‍ ടിഡിഎസ് ഒഴിവാക്കാനായി 15ജി/15എച്ച് ഫോം സമര്‍പ്പിക്കണം. ഡിവിഡന്റ് ലഭിക്കുന്ന സാമ്പത്തിക സ്ഥാപനത്തിനാണ് ഫോം സമര്‍പ്പിക്കേണ്ടത്.
ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിനും മ്യൂച്വല്‍ ഫണ്ട് ലാഭവിഹിതത്തിനും ടിഡിഎസ് ഒഴിവാക്കാന്‍ ഈ ഫോം ഉപയോഗിക്കാം. 60 വയസിന് താഴെ പ്രായമുള്ളവരാണ് 15ജി ഫോം സമര്‍പ്പിക്കേണ്ടത്. മുതിര്‍ന്ന പൗരന്മാരാണ് 15എച്ച് ഫോം സമര്‍പ്പിക്കേണ്ടത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
അടിസ്ഥാന ഇളവ് പരിധി
2023-24 സാമ്പത്തിക വര്‍ഷത്തില്‍, അടിസ്ഥാന ഇളവ് പരിധി നികുതിദായകൻ തിരഞ്ഞെടുക്കുന്ന ആദായ നികുതി വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് നികുതി വ്യവസ്ഥകളിലും ഇത് വ്യത്യസ്തമാണ്. പഴയ നികുതി വ്യവസ്ഥയില്‍ അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയും പുതിയതില്‍ 3 ലക്ഷം രൂപയുമാണ്.
തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ ആശ്രയിച്ച് മൊത്തം ഡിവിഡന്റ് വരുമാനം 2.5 ലക്ഷം രൂപയോ 3 ലക്ഷം രൂപയോ കവിയാന്‍ പാടില്ല.
സെക്ഷന്‍ 87A പ്രകാരം നികുതി റിബേറ്റ് ക്ലെയിം ചെയ്യാന്‍ അര്‍ഹതയുള്ള ഒരു വ്യക്തിക്കും ഫോം സമര്‍പ്പിക്കാം. പഴയ നികുതി വ്യവസ്ഥയില്‍ 5 ലക്ഷം രൂപയും പുതിയ നികുതി വ്യവസ്ഥയില്‍ 7 ലക്ഷം രൂപയും നികുതി നല്‍കേണ്ട വരുമാനമുള്ള വ്യക്തികള്‍ക്ക് സെക്ഷന്‍ 87A പ്രകാരമുള്ള നികുതി റിബേറ്റ് ലഭിക്കുന്നു.
മുതിര്‍ന്ന പൗരന്മാരുടെ മൊത്തം ഡിവിഡന്റ് വരുമാനം അടിസ്ഥാന ഇളവ് പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ പോലും സാമ്പത്തിക വര്‍ഷത്തില്‍ 15എച്ച് ഫോം സമര്‍പ്പിക്കാം. സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ മൊത്തം നികുതി ബാധ്യത പൂജ്യമായിരിക്കണം.


Click it and Unblock the Notifications