ഓണമാണ്, ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംബർ ഈ മാസം നറുക്കെടുക്കാനുണ്ട്. ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഭാഗമായി പല ഓൺലൈൻ മത്സരങ്ങളും നടക്കുന്നുമുണ്ട്. അവസരങ്ങൾ ചുറ്റിലും കറങ്ങി കൊണ്ടിരിക്കുമ്പോൾ ലക്ഷങ്ങൾ കയ്യിലെത്താൻ ഭാഗ്യം കൂടെ വന്നാൽ മാത്രം മതി.
സമ്മാന തുക കൈപ്പറ്റുന്നത് സ്വപ്നം കാണുന്നവർ ലോട്ടറി, ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ നിന്നും സമ്മാനം നേടിയവർക്കുള്ള നികുതിയെ പറ്റിയും അറിയേണ്ടതുണ്ട്. സമ്മാനം അടിച്ചവർക്കുള്ള പുതിയ മാർഗ നിർദ്ദേശം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങളും സമ്മാനത്തിന് നൽകേണ്ടി വരുന്ന നികുതിയുമാണ് ചുവടെ.
അപ്ഡേറ്റഡ് ഐടിആർ
സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെയോ ലോട്ടറിയിലൂടെയോ പണം സമ്മാനമായി നേടിയിട്ടുണ്ടെങ്കില്‍ ഈ വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിർദ്ദേശം. റിട്ടേണില്‍ വിവരങ്ങൾ ഉള്‍പ്പെടുത്താവര്‍ ഇക്കാര്യം ഉള്‍പ്പെടുത്തി ആദായ നികുതി റിട്ടേണ്‍ അപ്‌ഡേറ്റ് ചെയ്യണം (ഐടിആര്‍-യു). ഓണ്‍ലൈന്‍ മത്സരങ്ങളില്‍ നിന്നോ ലോട്ടറിയില്‍ നിന്നോ ലഭിച്ച തുകയ്ക്ക് ആദായ നികുതി അടച്ചില്ലെങ്കില്‍ പിഴ ലഭിക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത പറഞ്ഞു.
അവസാന തീയതി
8 മില്യണ്‍ ഉപഭോക്താക്കളുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമ്മാനമായി നല്‍കിയത് 58,000 കോടി രൂപയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കയ്യിലുള്ള കണക്ക്. ഇത്തരം സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ 30 ശതമാനം നികുതിയും പലിശയും അടയ്‌ക്കേണ്ടതുണ്ട്. ഇതിന് റിബേറ്റ് ആനുകൂല്യം ലഭിക്കുകയില്ല. സമയപരിധിക്കുള്ളില്‍ നികുതി കുടിശ്ശിക അടയ്ക്കാതിരുന്നാൽ സമ്മാനാർഹർ കനത്ത പിഴയ്ക്ക് വിധേയരാകും.
സാമ്പത്തിക വർഷത്തിലെ അസസ്മെന്റ് ഇയർ അവസാനിച്ച് 24 മാസങ്ങൾക്കകം അപ്ഡേറ്റഡ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഇതു പ്രകാരം. 2021- 2022 സാമ്പത്തിക വർഷത്തിൽ അപ്ഡേറ്റഡ് ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2024 മാര്‍ച്ച് 31 ആണ്.
നികുതിയായി കോടികൾ
2022 ഫെബ്രുവരി 15 ന് ഓൺലൈൻ ഗെയിമിംഗ് ബിസിനസ് ഗ്രൂപ്പില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് റെയ്ഡ് നടത്തിയിരുന്നു. മുംബൈ, ഡല്‍ഹി, ജയ്പൂര്‍, പൂനെ, കൊല്‍ക്കത്ത, സൂറത്ത് എന്നിവിടങ്ങളിലെ 29 ഓഫീസുകളില്‍ തിരച്ചിൽ നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. 2022 ലെ ബജറ്റില്‍ പുതിയ സ്‌കീം ആരംഭിച്ചതിന് പിന്നാലെ 1 ലക്ഷം അപ്‌ഡേറ്റഡ് ആദായ നികുതി റിട്ടേണാണ് സമര്‍പ്പിക്കപ്പെട്ടത്.
ഇത്തരത്തില്‍ 28 കോടി രൂപ അധിക വരുമാനമായി ലഭിച്ചിട്ടുണ്ട്. അറിഞ്ഞു കൊണ്ടും അറിയാതെയും നികുതി അടയ്ക്കാതിരിക്കുന്ന പുതിയ നിര്‍ദേദശം ഗുണം ചെയ്യുമെന്നും നികുതി വകുപ്പ് വ്യക്തമാക്കുന്നു.
നികുതികളെ പറ്റി അറിയാം
സംസ്ഥാന ലോട്ടറിയുടെ ഓണം ബംബർ നറുക്കെടുപ്പാണ് സെപ്റ്റംബർ 18ന്. മറ്റു ഓൺലൈൻ മത്സരങ്ങളിലൂടെയും പണം സമ്മാനമായി നേടുന്നവരുണ്ട്. ഇവർക്കെല്ലാം ഒരേ നിയമമാണ് ബാധകമാകുന്നത്. എന്തൊക്കെ നികുതികളാണ് ഈടാക്കുന്നതെന്ന് അറിയാം.
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്കാണ് ആദായ നികുതി നിയമം ബാധകമാകുന്നത്. 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കി മാത്രമാണ് പണം അനുവദിക്കുകയുള്ളൂ. ക്രോസ്വേഡ് പസില്‍, കാര്‍ഡ് ഗെയിം, മറ്റ് ഓൺലൈൻ ഗെയിമുകള്‍ എന്നിവയില്‍ നിന്നുള്ള സമ്മാനങ്ങൾക്കും ഇതേ നികുതി ഘടനയാണ്.
സമ്മാനം പണമല്ലാതെ ലഭിച്ചാൽ സമ്മാനത്തിന്റെ മൂല്യം കണക്കാക്കി നികുതി അടയ്ക്കേണ്ടി വരും. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്. ഭാഗ്യകുറി അടക്കം ഏത് തരം മത്സരത്തിൽ നിന്നുമുള്ള സമ്മാനത്തുക 50 ലക്ഷത്തില്‍ കൂടിയാൽ സർചാർജും സെസും അടയ്ക്കണം.


Click it and Unblock the Notifications