കയ്യിലുള്ള ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ പണത്തിന്റെ അത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും. അവ വിറ്റ് കാശെടുക്കുന്നത് അബദ്ധ തീരുമാനമാണെന്ന് ഓഹരി വിപണിയുടെ ബാലപാഠം അറിയിക്കുന്നവര്‍ പറഞ്ഞു തരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓഹരികള്‍ ഈട് നല്‍കി വായ്പയെടുക്കാം. കയ്യിലെ ഓഹരികള്‍ ഈട് വെച്ച് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ലോണ്‍ എഗേന്‍സ്റ്റ് ഷെയര്‍സ് (എല്‍എഎസ്). ബാങ്കുകളും വിവിധ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ സേവനം നല്‍കുന്നുണ്ട്. ഓഹരി വിപണിയിൽ ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ചവര്‍ക്ക് പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റാന്‍ ഉപയോഗിക്കാവുന്ന മാർഗമാണിത്. ഇതോടൊപ്പം വായ്പ കാലത്തും ഓഹരിയില്‍ നിന്നുള്ള ലാഭ വിഹിതം, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപകന് ലഭിക്കുമെന്നത് ഈ രിതിയുടെ പ്രത്യേകതയാണ്.
നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) വഴിയാണ് ഓഹരികള്‍ ഈട് നല്‍കാനാവുക. ഡെപ്പോസിറററി പാര്‍ട്ടിസിപ്പന്റിന്റെ അനുമിതി ലഭിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് വായ്പ ലഭിക്കും. എന്‍എസ്ഡിഎല്‍ വഴി ഓണ്‍ലൈനായി കെവൈസിയും ഓഹരി പണയം വെയ്ക്കലും നടത്താം. ഡീമാറ്റ് അക്കൗണ്ടിലെ ഓഹരിയുടെ മൂല്യത്തിന് അനുസരിച്ചാണ് വായ്പ ലഭിക്കുക. എന്നാൽ പണയം വെയ്ക്കുന്നതിലൂടെ ഓഹരിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് വ്യത്യാസമുണ്ടാകില്ല. ഓഹരികൾക്കും വായ്പ സൗകര്യം ലഭിക്കണമെന്നില്ല. എ കാറ്റഗറി കമ്പനികളുടെ ഓഹരികൾക്കാണ് കൂടുതലും വായ്പ അനുവദിക്കുന്നത്.
വ്യക്തിഗത വായ്പകള്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കോ പകരം ഈ രിതി ഉപയോഗപ്പെടുത്താവുന്നതാണ്. പലിശ നിരക്കിലെ കുറവ് തന്നെയാണ് ഇതിന് കാരണം. ഓഹരികള്‍ ഈട് നൽകുമ്പോൾ ലഭിക്കുന്ന വായ്പ ഓവര്‍ ഡ്രാഫ്റ്റ് രീതിയിലുള്ളതാണ്. ഇത് അനുസരിച്ച് പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയാകും.അതായത് 2 ലക്ഷം രൂപയുടെ വായ്പ ലഭിച്ചയാൽ 50,000 രൂപ പിന്‍വലിച്ചാല്‍ 50,000 രൂപയ്ക്ക് മാത്രം പലിശ അടച്ചാൽ മതി.
അതേസമയം ഈട് നല്‍കിയ ഓഹരികളുടെ വിലയിലുണ്ടാകുന്ന മാറ്റം വായ്പ നല്‍കിയ കമ്പനികള്‍ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. വലിയ രീതിയിലുള്ള തിരുത്തല്‍ മാര്‍ക്കറ്റില്‍ സംഭവിച്ചാൽ ഓഹരിയുടെ വിലയിലുണ്ടാകുന്ന മാറ്റം നിക്ഷേപകൻ നികത്തണം. നിക്ഷേപകന് അനുവദനീയമായ വായ്പ പരിധിയെക്കാൾ ഉയർന്ന വായ്പ കയ്യിലുണ്ടെങ്കിൽ ഈ വ്യത്യാസം വായ്പയെടുത്തയാൾ നികത്തണം. കൂടുതല്‍ ഓഹരികള്‍ ഈട് നല്‍കിയോ പണമായോ ചെക്ക് വഴിയോ ഈ തുക അടയ്ക്കാം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 18 ശതമാനം പിഴ ഈടാക്കും. അതേസമയം ഇഎംഐ ആയി അടയ്ക്കാതെ ഒറ്റത്തവണ അടച്ചു തീർക്കാനും സൗകര്യമുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ 1 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ഓഹരികളുടെ ഈടിന്മേൽ വായ്പ ലഭിക്കും. സ്റ്റേറ്റ് ബാങ്കില്‍ 50,000 രൂപ മുതല്‍2 0 ലക്ഷം വരെയാണ് വായ്പ ലഭിക്കുക. 9.90 ശതമാനമാണ് ഇതിന്റെ പലിശ. ഐസിഐസി ബാങ്കിൽ 50,000 രൂപ മുതല്‍ 20ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 10.30 ശതമാനം പലിശയാണ് ഇതിന് ഈടാക്കുന്നത്. ബജാജ് ഫിന്‍സേര്‍വ് ഓഹരി വഴിയുള്ള വായ്പ 10 കോടി വരെ നല്‍കും. 21 വയസ് പൂർത്തിയായ ഇന്ത്യക്കാർക്കാണ് ബാജാജ് ഫിൻസേർവിൽ വായ്പ ലഭിക്കുക. തിരിച്ചറിയാല്‍ കാര്‍ഡ്, ഓഹരി വിശദാംശങ്ങളുള്ള രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വായ്പയ്ക്കായി നല്‍കണം. 10 ശതമാനം പലിശ ബാജാജ് ഫിൻസേർവ് ഇത്തരം വായ്പകൾക്ക് ഈടാക്കുന്നുണ്ട്. അഞ്ച് കോടി വരെയാണ് ടാറ്റ കാപ്പിറ്റല്‍സ് ഓഹരിക്ക് മേൽ വായ്പയായി അനുവദിക്കുന്നത്.
വായ്പ കാൽ്കുലേറ്റർ
ടാറ്റാ കാപ്പിറ്റലിൽ ഓഹരി പണയത്തെടുത്തുന്നൊരാൾക്ക് എത്ര രൂപ വായ്പ ലഭിക്കുമെന്ന് നോക്കാം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ 500 ഓഹരികള്‍ കയ്യിലുള്ള നികേഷപകന് 5,51,250 രൂപ വരെ വായ്പ ലഭിക്കും. അശോക് ലയലാന്‍ഡിന്റെ 1,000 ഓഹരികളുള്ള നിക്ഷേപകന് 32,000 രൂപ വായ്പ ലഭിക്കും. അംബുജ സിമന്റിന്റെ 2,000 ഓഹരികള്‍ കയ്യിലുള്ള നിക്ഷേപകന് 1,99,000 രൂപ വരെയാണ് വായ്പയ്ക്ക് യോഗ്യതയുള്ളത്.


Click it and Unblock the Notifications