ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയക്ക് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആഗസ്ത് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാൻ ഭാരത് ദേശീയ ആരോഗ്യ സംരക്ഷണ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് നിലവിലെ വിവരം. നേരത്തെ ഗാന്ധി ജയന്തി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പദ്ധതിയുടെ ലക്ഷ്യം
സ്വകാര്യ ആശുപത്രികളുടെ കൊള്ള ലാഭം തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികില്‍സാ സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രധാനമായും ദാരിദ്രവും അവശതയും അനുഭവിക്കുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ
പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണ വേളയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റിലി വിശേഷിപ്പിച്ചത്. 1200 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. പദ്ധതി പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വന്നാല്‍ ലോകത്തില്‍ തന്നെ പൊതുജനാരോഗ്യം ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ പദ്ധതിയാവും ആയുഷ്മാന്‍ ഭാരത് പദ്ധതി.
ഇൻഷുറൻസ് തുക സർക്കാർ അടയ്ക്കും
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഇൻഷുറൻസ് തുക പൂർണമായും സർക്കാർ അടയ്ക്കുമെന്ന് ധനമന്ത്രി അരുൺ ജയറ്റ്ലി വ്യക്തമാക്കിയിരുന്നു. റീ ഇമ്പേഴ്സ്മെൻറ് സംവിധാനത്തിലൂടെയാകില്ല പദ്ധതി. റീ ഇമ്പേഴ്സ്മെൻറ് പദ്ധതിയിൽ ധാരാളം പരാതികൾ നില നിൽക്കുന്നതിനാലാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
പ്രീമിയം തുക
നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണ്. ഇത് വളരെ കുറവാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട്. രണ്ടായിരം അഥവാ 2500 രൂപയായി പ്രീമിയം വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും 60:40 എന്ന അനുപാതത്തില്‍ പ്രീമിയം തുക അടയ്ക്കേണ്ടി വരും.
സർക്കാർ - സ്വകാര്യ ആശുപത്രികൾ
സർക്കാർ ആശുപത്രികൾക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. നീതി ആയോഗും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
തുടക്കം മുതൽ കല്ലുകടി
പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ കല്ലുകടിയും ആരംഭിച്ചിരുന്നു. ചികില്‍സാ നിരക്കിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ചികില്‍സാ നിരക്കുകള്‍ കൂട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പദ്ധതിയുമായി സഹകരിക്കില്ലെന്നായിരുന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിലപാട്.
പദ്ധതിയുടെ ഭാഗമാകാത്ത സംസ്ഥാനങ്ങൾ
ഒഡീഷയും തെലങ്കാനയും ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതികൾ നടപ്പാക്കാൻ പല സംസ്ഥാനങ്ങളും സമ്മതിച്ചിട്ടുണ്ടെങ്കിലും ഓരോ സംസ്ഥാനത്തും പല വിധത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഇൻഷുറൻസ് പ്രീമിയത്തിന്റെ കാര്യത്തിൽ തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വിലയിരുത്തി
ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആരോഗ്യ സംരക്ഷണ പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവയെക്കുറിച്ചാണ് ചർച്ച നടത്തിയത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഇക്കാര്യങ്ങൾ വിശദീകരിച്ചു.
malayalam.goodreturns.in