ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യുന്നത് (BONUS ISSUE).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഈയാഴ്ച ബോണസ് ഓഹരി നല്‍കുന്ന 6 കമ്പനികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
Also Read: എന്തുകൊണ്ടാവും ആശിഷ് കഛോലിയ ഈ സ്‌മോള്‍ കാപ് ഓഹരി വാങ്ങിക്കൂട്ടുന്നത്?
പവ്‌ന ഇന്‍ഡസ്ട്രീസ്
സിങ്ക്, അലുമിനീയം അധിഷ്ഠിത വാഹനാനുബന്ധ ഘടകോപകരണങ്ങള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് പവ്‌ന ഇന്‍ഡസട്രീസ്. ജൂലൈയിലാണ് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തില്‍ ബോണസ് ഷെയര്‍ നല്‍കുമെന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 5-നും റെക്കോഡ് തീയതി 6-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞയാഴ്ച 404 രൂപയിലായിരുന്നു പവ്‌ന ഇന്‍ഡസ്ട്രീസ് (NSE-SM : PAVNAIND) ഓഹരിയുടെ ക്ലോസിങ്.
എസ്‌കോര്‍പ് എഎംസി
മൂലധന വിപണിയിലെ നിക്ഷേപകര്‍ക്ക് വേണ്ട പോര്‍ട്ട്ഫോളിയോ സംബന്ധമായ മാര്‍ഗോപദേശങ്ങള്‍ നല്‍കുന്ന നാനോ കാപ് കമ്പനിയാണ് എസ്‌കോര്‍പ് അസറ്റ് മാനേജ്മെന്റ്. ജൂണില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു ബോണസ് ഓഹരി 3:2 അനുപാതത്തില്‍ നല്‍കുമെന്നാണ് അറിയിച്ചത്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി മൂന്ന് ഓഹരികള്‍ കൂടി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി 6-നുമായും തീരുമാനിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 29.5 രൂപയിലായിരുന്നു എസ്‌കോര്‍പ് അസറ്റ് മാനേജ്‌മെന്റ് (BSE : 540455) ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
ദംഗീ ദംസ്
കരാര്‍ അടിസ്ഥാനത്തില്‍ വിവിധതരം മധുരപലഹാരങ്ങളും ബേക്കറി ഭക്ഷണപദാര്‍ത്ഥങ്ങളും നിര്‍മിച്ചു കൊടുക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ദംഗീ ദംസ് ലിമിറ്റഡ്. 2010-ല്‍ ഉന്നത ഗുണനിലവാരത്തിലുള്ള ചോക്ലേറ്റുകളുടെ പ്രത്യേക ഷോറൂമായിട്ടായിരുന്നു തുടക്കം. പിന്നാലെ ഉയര്‍ന്ന മേന്മയുള്ള കേക്കുകളും പേസ്ട്രികളും താരതമ്യേന താഴ്ന്ന വിലയില്‍ വിപണിയില്‍ അവതരിപ്പിക്കുകയും സ്വീകാര്യത നേടിയെടുക്കാനും സാധിച്ചു. നിലവില്‍ ഗുജറാത്തിലെ 5 നഗരങ്ങളിലായി 80-ഓളം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.
ഓഗസ്റ്റ് 2-ന് ചേര്‍ന്ന ദംഗീ ദംസ് (NSE : DANGEE) കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓഹരി വിഭജനം പൂര്‍ത്തിയായ ശേഷമായിരിക്കും ബോണസ് ഓഹരി നല്‍കുക. നിക്ഷേപകര്‍ക്ക് 1:2 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുള്ള 1 രൂപ മൂഖവിലയുള്ള 2 ഓഹരിക്ക് വീതം അധികമായി ഓരോ ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി 7-നുമായും തീരുമാനിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 422 രൂപയിലായിരുന്നു ദംഗീ ദംസ് ഓഹരിയുടെ ക്ലോസിങ്.
ഗെയില്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതി വാതക ഉത്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ). ജൂലൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് നിശ്ചയിച്ചത്. അതേസമയം 135 രൂപയിലായിരുന്നു ഗെയില്‍ (BSE: 532155, NSE : GAIL) ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.
സൊണാറ്റ സോഫ്റ്റ്‌വെയര്‍
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ടെക്നോളജി കമ്പനിയാണ് സോണാറ്റ സോഫ്റ്റ്‌വെയര്‍. പ്രധാനമായും ബിസിനസ് ഇന്റലിജന്‍സ് & അനലിറ്റിക്സ്, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് മാനേജ്മെന്റ്, മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, എന്റര്‍പ്രൈസസ് സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് സര്‍വീസസ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഈ സ്‌മോള്‍ കാപ് കമ്പനിയുടെ ഉപഭോക്താക്കളിലേറെയും യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ എന്നീ മേഖലകളില്‍ നിന്നാണ്.
Also Read: ഈ നാളുകാർക്ക് അവിചാരിതമായ ധനനഷ്ടങ്ങള്‍ക്ക് സാധ്യത; ഈയാഴ്ചയിലെ സാമ്പത്തിക വാരഫലം അറിയാം
ഇക്കഴിഞ്ഞ ജൂലൈ 25-ന് ചേര്‍ന്ന സോണാറ്റ സോഫ്റ്റ്വെയറിന്റെ (BSE: 532221, NSE : SONATSOFTW) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 1:3 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ 3 ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 8-നും റെക്കോഡ് തീയതി ഈമാസം 10-നുമായാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞയാഴ്ച 720 രൂപയിലായിരുന്നു സൊണാറ്റ സോഫ്റ്റ്‌വെയര്‍ ഓഹരിയുടെ ക്ലോസിങ്.
ജ്യോതി റെസിന്‍സ്
രാജ്യത്തെ രണ്ടാമത്തെ വലിയ വുഡ് അദേസീവ് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ സ്മോള്‍ കാപ് കമ്പനിയാണ് ജ്യോതി റെസിന്‍സ് & അദേസീവ്സ്. യുറോ 7000 എന്ന ബ്രാന്‍ഡിന് കീഴിലാണ് തടികള്‍ ഒട്ടിക്കാനുള്ള വിവിധതരം പശകള്‍ വിപണിയിലെത്തിക്കുന്നത്. ഇക്കഴിഞ്ഞ മേയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 2:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി രണ്ട് ഓഹരി കൂടി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 8-നും റെക്കോഡ് തീയതി 9-നുമായും തീരുമാനിച്ചു. അതേസമയം വെള്ളിയാഴ്ച 4,000 രൂപയിലായിരുന്നു ജ്യോതി റെസിന്‍സ് (BSE : 514448) ഓഹരിയുടെ ക്ലോസിങ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം ആനുപാതികമായി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.