എന്താണ് ആര്‍സിഇപി കരാർ? കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കാത്തത് എന്തുകൊണ്ട്?
ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വയ്ക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. ചൈനയുടെ താൽപര്യങ്ങൾക്ക് മുൻതൂക്കമുള്ള ആര്‍സിഇപി കരാറില്‍ ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ത്യ കരാറിൽ നിന്ന് പിൻവാങ്ങി. എന്തുകൊണ്ടാണ് ഇന്ത്യ ഈ കരാറിൽ ഒപ്പ് വയ്ക്കാത്തതെന്ന് പരിശോധിക്കാം.
എന്താണ് ആര്‍സിഇപി?
ഇന്ത്യയുൾപ്പെടെയുള്ള 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര്യ വ്യാപാരമേഖല ഉണ്ടാക്കാനുള്ള കരാറാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് അഥവാ ആര്‍സിഇപി കരാർ. 10 ആസിയാൻ രാജ്യങ്ങളും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) ഇന്ത്യ, ഓസ്‌ട്രേലിയ, ചൈന, കൊറിയ, ജപ്പാൻ, ന്യൂസിലൻഡ് തുടങ്ങിയ മറ്റ് ആറ് രാജ്യങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ കരാർ.
കരാറിന്റെ ലക്ഷ്യം
16 രാജ്യങ്ങളിലുടനീളം ഒരു "സംയോജിത വിപണി" സൃഷ്ടിക്കുക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. അതായത്, ഈ രാജ്യങ്ങളിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാക്കുന്നത് എളുപ്പമായി തീരും. കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് കരാറിൽ ഭാഗമാകാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്.
പിൻമാറാൻ കാരണമെന്ത്?
ഇന്ത്യ ഒഴികെയുള്ള എല്ലാ ആർസിഇപി പങ്കാളിത്ത രാജ്യങ്ങളും നിർദ്ദേശിത കരാറിൽ ഒപ്പു വച്ചു. എന്നാൽ കരാറിലെ ചില ശ്രദ്ധേയമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാലാണ് ഇന്ത്യ പിൻമാറിയത്. സേവന, നിക്ഷേപ മേഖലകൾ ഇന്ത്യയ്ക്കായി തുറക്കാൻ ചില രാജ്യങ്ങൾക്ക് മടിയാണ് എന്ന കാരണമാണ് കരാറിനെ എതിർക്കാൻ ഇന്ത്യ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ ആശങ്കകൾ
കരാറിൽ ഒപ്പ് വയ്ക്കുന്നതോടെ ഇന്ത്യയിലേയ്ക്ക് കാർഷിക, ഉൽപാദന മേഖലകളിൽ ചൈനയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി പാൽ, പാലുൽപന്ന മേഖലകളെയും ബാധിക്കാൻ ഇടയുണ്ടെന്ന് ഇന്ത്യ ആശങ്കപ്പട്ടിരുന്നു. ആശങ്കകള്‍ പരിഹരിച്ചാല്‍ കരാറിന്‍റെ ഭാഗമാകുന്നത് അപ്പോള്‍ ആലോചിക്കാമെന്നതാണ് നിലവിലെ ഇന്ത്യയുടെ നിലപാട്.
എതിർപ്പുകൾ
ആർസിഇപിക്കെതിരെ ആദ്യം ശക്തമായ നിലപാടെടുത്തത് സ്വദേശി ജാഗരൺ മഞ്ചാണ്. ആർസിഇപി കാര്യത്തിൽ മോദി സർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാൻ എസ്ജെഎമ്മിനോട് ആർഎസ്എസ് നിർദേശിച്ചിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ച നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലിനെയും തുടർന്ന് ഇന്ത്യ ആര്‍സിഇപി കരാറിൽ ഒപ്പ് വച്ചാൽ അത് ആത്മഹത്യാപരമാണെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ് വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications


