ബിഗ് ബസാറിന്റെയും ഡി മാർട്ടിന്റെയും തുടക്കം ഏതാണ്ട് ഒരു സമയത്തായിരുന്നു. തുടക്കത്തിൽ ഓടിയ ഓട്ടം പിന്നീട് തുടരാൻ സാധിക്കാത്തതാണ് ബിഗ് ബസാറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. എന്നാൽ ഓടാവുന്ന സാഹചര്യത്തിലെത്തുന്നത് വരെ നടന്ന് മുന്നേറിയ ഡി മാർട്ട് ഓടാൻ തുടങ്ങുമ്പോഴേക്കും ബിഗ് ബസാർ വിപണിയിൽ നിന്ന് പിൻവലിഞ്ഞിരുന്നു.
ആരംഭിച്ച് പത്ത് വർഷത്തിന് ശേഷം 2011ൽ 250 സ്റ്റോറുകളുള്ള വലിയ ശ്രംഖലയായിരുന്നു ബിഗ് ബസാർ. ഇക്കാലത്ത് രാജ്യത്ത് 10 സ്റ്റോറുകളാണ് ഡി മാർട്ടിനുണ്ടായത്. ഇവിടെ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ 11ാം സ്ഥാനം ഡി മാർട്ട് നേടുന്നത്. എന്നാൽ കടംകയറി വലഞ്ഞ ബിഗ് ബസാറിന്റെ മാതൃ സ്ഥാപനമായി ഫ്യൂച്വർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കുകയും ചെയ്തു. തളർച്ചയുടെയും വളർച്ചയുടെയും ആ കഥ നോക്കാം.
തുടക്കം
2001 ല്‍ ഹൈദരാബാദിലാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ആദ്യ ബിഗ് ബസാര്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. ശരവണ സ്റ്റോറിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് അദ്ദേഹം ബിഗ് ബസാർ ആരംഭിക്കുന്നത്. എതിരാളികളായ അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡി മാര്‍ട്ട് 2002ലാണ് ആദ്യ സ്റ്റോർ മുംബൈയിൽ ആരംഭിക്കുന്നത്. ബിഗ്ബസാര്‍ ഫാഷന്‍, ഫുഡ്, പലചരക്ക് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ പലചരക്ക് വ്യാപാരത്തിലായിരുന്നു രാധാകിഷൻ ദമാനിയുടെ ഡി മാര്‍ട്ടിന്റെ ശ്രദ്ധ.
പ്രവർത്തനത്തിലെ വ്യത്യാസം
ബിഗ്ബസാറിന്റെയും ഡിമാര്‍ട്ടിന്റെയും പ്രവര്‍ത്തന രീതിയിലെ വ്യത്യാസമാണ് സ്റ്റോറുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം. ബിഗ് ബസാറിന്റെ കാര്യത്തിൽ സ്‌റ്റോറുകളുടെ വിപുലീകരണം ഫ്യൂച്ചർ ഗ്രൂപ്പ് നടത്തിയത്. ഇതിനൊപ്പം മാര്‍ക്കറ്റിംഗ് ചെലവുകളും വിപുലീകരണത്തിന്റെ ഭാഗമായി ഉണ്ടായി. അതേസമയം ഡീമാര്‍ട്ട് അസറ്റ് ലൈറ്റ് മോഡലിന് വിപരീതമായി മൂലധനം ഉപയോഗിച്ച് മാളുകളുടെ വിപുലീകരണത്തിന് സ്ഥലങ്ങള്‍ വാങ്ങുകയാണ് ചെയ്തത്.
2008-09 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഇടിവ് ഡിമാര്‍ട്ട് ഗ്രൂപ്പ് തലന്‍ രാധാകിഷന്‍ ദമാനി നന്നായി ഉപയോഗിച്ചു. ഇക്കാലത്ത് ഭൂമി വിലയില്‍ 30-50 ശതമാനം ഇടിവുണ്ടായിരുന്നു. ഇത് 2011 ന് ശേഷമുള്ള 10 വര്‍ഷത്തെ ഡീമാർട്ട് സ്റ്റോറുകളുടെ എണ്ണത്തിൽ കാണാം.
ഡി മാര്‍ട്ട് ഇന്‍വെന്ററി വിറ്റുവരവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോയത്. ഡി മാര്‍ട്ടിന്റെ ശരാശരി ഇന്‍വെന്ററി വിറ്റുവരവ് 16 മടങ്ങായിരുന്നു, ബിഗ് ബസാര്‍ സ്റ്റോറുകളിലെ ഇന്‍വെന്ററി വിറ്റുവരവ് 4 മടങ്ങായിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന് വാടകയിനത്തിൽ നല്ലൊരു തുക ചെലവ് വന്നു.
ഇക്കാലത്ത് ഡി മാർട്ട് ലാഭത്തിലേക്കും കടം രഹിത കമ്പനിയായിമായി വളർന്നപ്പോൾ തന്നെ ബിഗ് ബസാറും ഫ്യൂച്ചർ ഗ്രൂപ്പും കടങ്ങളുടെ കാര്യത്തിലാണ് വികസിച്ചത്. ഇതിന്റെയെല്ലാം തുടർച്ചയാണ് 2011-2020 കാലത്ത് ഡി മാർട്ട് 190 സ്റ്റോറുകൾ രാജ്യത്ത് ആരംഭിച്ചത്. ഇക്കാലത്ത് 50 പുതിയ സ്റ്റോറുകളാണ് ബിഗ് ബസാറിനുണ്ടായത്.
Also Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരം
വളർച്ചയിലേക്ക് ഡി മാർട്ട്
ഇന്നത്തെ കണക്കനുസരിച്ച്, ഡി മാര്‍ട്ടിന് 2.4 ട്രില്യണ്‍ വിപണി മൂലധനമുണ്ട്. രാജ്യത്തെ മുൻനിര കമ്പനികളിലേക്ക് ഡി മാർട്ടും അവന്യു ഗ്രൂപ്പുമെത്തി. കമ്പനി ഉടമ രാധാകിഷൻ ദമാനി ഇന്ത്യയിലെ സമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ രണ്ടാമനുമായി.
20 വർഷത്തിനിടെ 234 സ്റ്റോറുകളാണ് ഡി മാർട്ടിനുള്ളത്. വിലകുറവ് തന്നെയാണ് ഡി മാർട്ടിന്റെ വിജയ കാരണം. വീട്ടു ഉപരകണങ്ങൾ, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, ഹോം അപ്ലന്‍സസ്, ഫുഡ് വെയർ, വസ്ത്രം എന്നിങ്ങനെ എല്ലാ സാധനങ്ങളും ഡി മാർട്ടിൽ ലഭിക്കും. 3 ശതമാനം വരെ വിലക്കിഴിവ് ഓരോ ഉത്പന്നത്തിനുമുണ്ട്.
നഷ്ടത്തിലേക്ക് ബിഗ് ബസാർ
ഡി മാർട്ട് വളരുമ്പോൾ ഉയര്‍ന്ന കടബാധ്യത കാരണം ഫ്യൂച്ചര്‍ ഗ്രൂപ്പിന് വിപണിയിൽ നിന്ന് പിന്മാറേണ്ടി വന്നു. നഷ്ടം സഹിക്കാതെ ഒടുവിൽ റിലയന്‍സിന് വില്‍ക്കേണ്ടി വരികയും ചെയ്തു. നിലനിന്നിരുന്ന കട ബാധ്യതയ്ക്കൊപ്പം കോവിഡും ലോക്ഡൗണും വന്നതാണ് ബിഗ് ബസാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. 2017 മുതൽ മോശം അവസ്ഥയിലായിരുന്ന കമ്പനിക്ക് കോവിഡും ലോക്ഡൗണും കാരണം മിക്ക സ്റ്റോറുകളും അടച്ചിടേണ്ടി വന്നു.
വില്പന നിർത്തിയത് ഫ്യൂച്ചർ ഗ്രൂപ്പിന്റെ അവസ്ഥയെ കൂടുതൽ വഷളാക്കി. വിൽപനവരുമാനവും പണമൊഴുക്കും താഴ്ന്ന നിലയിലായതിനാൽ പ്രവർത്തനച്ചെലവ് ഉയർന്നു. ഇതോടെ സ്ഥാപനത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. 2017 മുതൽ പ്രതിസന്ധി ആരംഭിച്ചെങ്കിലും കോവിഡ് നഷ്ടത്തിന് ആക്കം കൂട്ടി. ഒടുവിൽ 24713 കോടി രൂപയ്ക്കാണ് റിലയൻസ് ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്തത്.