പടി പടിയായി വിജയത്തിലേക്ക് കയറി പോയവരാണ് മിക്ക ബിസിനസുകാരും. രാജ്യത്തെ, ലോകത്തിലെ ബിസിനസുകാരുടെ ചരിത്രം അങ്ങനെ തന്നെയാണ്. ചെറുതിൽ നിന്ന് തുടങ്ങി ഓരോ വർഷവും വികസിച്ച് ഇന്ന് ലോകത്തിൽ പടർന്നു പന്തലിച്ചൊരു ബിസിനസ് സംരംഭം ആരംഭിച്ചത് കേരളത്തിലെ എറണാകുളത്തെ കൊച്ചു ഗ്രാമമായ കടയിരുപ്പിൽ നിന്നാണ്.
സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കേരളത്തിൽ വേരൂന്ന് ലോകത്തിലേക്ക് പടർന്നത്. 1972ൽ 10 ജീവനക്കാരുമായി തുടങ്ങിയ കമ്പനിയിന്ന് 3000 കോടിയുടെ വാർഷിക വിറ്റു വരവുണ്ടാക്കുന്ന തലത്തിലേക്ക് ഉയർന്നു. കമ്പനിയുടെ വിജയകഥ നോക്കാം.
സിന്തൈറ്റ് ഇന്‍ഡസ്ട്രീയല്‍ കെമിക്കല്‍സ്
1972 ല്‍ 1 ഉത്പന്നവും 10 ജീവനക്കാരുമായി സിവി ജേക്കമ്പ് ആണ് സിന്തൈറ്റ് ഗ്രൂപ്പിന് തുടക്കമിടുന്നത്. അന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീയല്‍ കെമിക്കല്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കേരളത്തിലെ സുഗന്ധവ്യഞ്ജനം തേടി വന്ന വിദേശീയരുടെ വഴി തിരികെ നടന്നാണ് സിന്തൈറ്റ് ഗ്രൂപ്പ് വിജയം കൊയ്തത്. കുരുമുളക് കയറ്റുമതിയിലൂടെ തുടങ്ങി ഇഞ്ചി, ജാതിക്ക, കുരുമുളക് തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് കടന്നായിരുന്നു സിന്തൈറ്റ് ഗ്രൂപ്പ് വളർന്നത്.
പരിമിതമായ അറിവും ഗുണനിലവാരത്തിലെ പ്രശ്നങ്ങളും ആദ്യ കാലത്ത് കമ്പനിക്ക് ബിസിനസിൽ വെല്ലുവിളികളായി. 1976 ൽ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് ആദ്യ കയറ്റുമതി സാധ്യമാകുന്നത്. പിന്നീട് തിരിഞ്ഞു നോക്കാതെ ഇന്നത്തെ ഉയരങ്ങളിലേക്കുള്ള യാത്രയിലായിരുന്നു കമ്പനി. 1980 ൽ കേന്ദ്രസർക്കാർ അംഗീകൃത കയറ്റുമതി കമ്പനിയായി സിന്തൈറ്റ് മാറി.
പുതിയ തലമുറ
സിന്തൈറ്റ് ഇന്‍ഡസ്ട്രീയല്‍ കെമിക്കല്‍സ് റീബ്രാന്‍ഡ് ചെയ്താണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിക്കുന്നത്. കേരളത്തിന് പുറത്തെ ആദ്യ ഫാക്ടറി കോയമ്പത്തൂരിലാണ് ആരംഭിക്കുന്നത്. ഇതിന്റെ ചുമതലയുമായാണ് ഇന്നത്തെ മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് കമ്പനിയിൽ ഔദ്യോഗിക സ്ഥാനത്തേക്ക് എത്തുന്നത്. 1983 ലായിരുന്നു ഇത്. ഇവിടെ മാരിഗോൾഡ് കൃഷിയായിരുന്നു കമ്പനി ചെയ്തിരുന്നത്. മെക്സിക്കൻ കമ്പനിയുമായുള്ള കരാറിലായിരുന്നു കൃഷി. ഇവിടെ 14,000 കൃഷിക്കാർക്ക് ജോലി നൽകാനായി.
ബിസിനസിൽ അവസരങ്ങൾ മുതലാക്കണം
മെക്സിക്കൻ കമ്പനി കടബാധ്യതകളേറിയതിനെ തുടർന്ന് 1994 ല്‍ 150 ടണ്‍ മാരിഗോൾഡ് സ്റ്റോക്ക് കമ്പനിയിൽ കെട്ടികിടക്കുന്ന സാഹചര്യമുണ്ടായി. ചർച്ചക്കായി വിജു ജേക്കബ് മെക്സിക്കോയിൽ പോയെങ്കിലും ചർച്ച പരാജയപ്പെട്ടു. തിരികെ വരുന്നതിനിടെയാണ് ആകാസ്മികമായി വിമാനത്തിൽ വെച്ച് കച്ചവടം ഉറപ്പിക്കുന്നത്. ആ കഥയിങ്ങനെയാണ്.
വിമാനത്തിൽ തൊട്ടടുത്ത വിമാനത്തില്‍ ആന്റണി എന്ന വ്യക്തി മാരിഗോൾഡ് അന്വേഷിച്ച് ചെെനയിൽ പോയുള്ള മടക്ക യാത്രയിലായിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിൽ ആവശ്യം മനസിലാക്കിയ വിജു ജേക്കബ് തന്റെ കയ്യിലെ സ്റ്റോക്കിന്റെ വില പറഞ്ഞ് കച്ചവടം ഉറപ്പിച്ചു. തൊട്ടടുത്ത ദിവസം സിംഗപ്പൂരിലെ കമ്പനിയിലെത്തി അദ്ദേഹം കരാർ ഒപ്പിട്ടു. ഇങ്ങനെ കെട്ടി കിടക്കുമായിരുന്ന 150 ടണ്‍ ഒരാഴ്ച കൊണ്ട് വിറ്റുപോയി.
ആശയ വിനിമയം പ്രധാനം
തന്റെ ഈയൊരു അനുഭവം ചൂണ്ടിക്കാട്ടി ആശയ വിനിമയത്തിന്റെ ബിസിനസിൽ അദ്ദേഹം ഓർമപ്പെടുത്തുന്നു. സ്റ്റാർട്ടപ്പുകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. കമ്പ്യൂട്ടറും അതിൽ കാണുന്ന വിവരങ്ങൾ മാത്രമല്ല. നേരിട്ട് ഇറങ്ങി ആളുകളോട് സംസാരിക്കുമ്പോഴുണ്ടാകുന്ന ആശയങ്ങളും ബിസിനസിൽ സഹായിക്കുമെന്നും വിജു ജോക്കബ് ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം കേരളത്തിൽ സംരംഭങ്ങൾ വളരാൻ ലൈസന്‍സിംഗ് പെട്ടന്നാക്കണമെന്നും അദ്ദേഹം പറയുന്നു. സംരംഭങ്ങൾ ആരംഭിക്കുമ്പോൾ എപ്പോഴാണ് ലാഭം കിട്ടുക, അതുവരെയുള്ള ബിസിനസിന്റെ മുന്നോട്ട് പോക്ക് എന്നിവയെ പറ്റി സ്വയം ബോധ്യമുണ്ടാകണം. ആദ്യം തന്നെ ബിസിനസിൽ എക്‌സ്‌പോഷർ ആകണമെന്നില്ല. ബാലന്‍സ്ഷീറ്റും പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടിലെയും കണക്കുകളാണ് ഒരാളെ വിജയിച്ച ബിസിനസുകാരനാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വൈവിധ്യങ്ങള്‍
ബിസിനസിൽ വൈവിധ്യങ്ങളുണ്ട് സിന്തൈറ്റ് ഗ്രൂപ്പിന്. സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് ആരംഭിച്ച് ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ജനറേഷന്‍ എന്നിങ്ങനെ വിവിധ മേഖലയിലേക്ക് സിന്തൈറ്റ് ഗ്രൂപ്പ് എത്തി. സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്തുന്ന കിച്ചന്‍ ട്രഷേഴ്‌സും സിന്തൈറ്റിന്റെ ഉത്പ്പന്നമാണ്. റമദ, റിവിയേര എന്നീ ഹോട്ടലുകൾ സിന്തൈറ്റ് ഗ്രൂപ്പിന്റേതാണ്.
ഹോട്ടലുകളല്ല ആദ്യ ലക്ഷ്യമെന്ന് വിജു ജേക്കബ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റുകളായിരുന്നു ഉദ്ദേശ്യം. പിന്നീട് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയതോടെ കയ്യിലുള്ള ഭൂമിയില്‍ ഹോട്ടലുകള്‍ ആരംഭിക്കുകയായിരുന്നു. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാറ്റില്‍ വൈദ്യുതിയുണ്ടാക്കുന്ന യുണിറ്റുകൾ കമ്പനിക്കുണ്ട്. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 80 ശതമാനവും സിന്തൈറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ബാക്കി 20 ശതമാനം മാത്രമാണ് പുറത്ത് വില്പന നടത്തുന്നത്.