കോവിഡ് കാലം പല പരീക്ഷണങ്ങളുടെ കൂടി കാലമായിരുന്നു. സംരംഭങ്ങള്‍ തുടങ്ങിയവരില്‍ പലരും പ്രതിസന്ധിയില്‍ അകപ്പെട്ട് മുന്നോട്ട് കയറാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ കോവിഡ് പ്രതിസന്ധിയെ അവസരമാക്കി വിജയിച്ചു പോയവരും നിരവധിയുണ്ട്. അത്തരത്തിലുള്ള യുവസംരംഭകനാണ് മലപ്പുറം കൊണ്ടോട്ടികാരനായ മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സ്റ്റാര്‍ട്ടപ്പും ആരംഭിച്ച് മാസം 30 ലക്ഷത്തിന്റെ വിറ്റുവരവാണ് ഈ യുവസംരംഭകന്‍ നേടുന്നത്. അബ്ദുള്‍ ഗഫൂറിന്റെ ഗാര്‍ഹിക അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന 'ഫിക്‌സ് ഇറ്റ്' എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയകഥ നോക്കാം.
പിതാവില്‍ നിന്ന് പഠിച്ച ബിസിനസ്
കുട്ടികാലം ഗള്‍ഫിലായിരുന്ന അബ്ദുള്‍ ഗഫൂര്‍ 10 ക്ലാസ് പൂര്‍ത്തിയാക്കിയായ ശേഷമാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പിതാവ് കൊണ്ടോട്ടിയില്‍ ഹാര്‍ഡ്‍വെയര്‍ ഷോപ്പ് ആരംഭിച്ചു. പിതാവിന്റെ ബിസിനസ് കണ്ടു മനസിലാക്കിയാണ് സംരംഭം എന്ന മോഹം ഉള്ളിലുദിക്കുന്നത്. പിതാവിന്റെ ബിസിനസിലെ ബന്ധങ്ങളുപയോഗിച്ച് 16ാം വയസില്‍ ഹോം അപ്ലെയന്‍സസ് ബിസിനസാണ് അബ്ദുള്‍ ഗഫൂര്‍ ആദ്യം ആരംഭിക്കുന്നത്.
കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് ഫിക്‌സ് ഇറ്റിന്റെ ആശയം ഉദിക്കുന്നത്. 2020 തില്‍ ആരംഭിച്ച ഫിക്‌സ് ഇറ്റിന് ഇന്ന് 72 തൊഴിലാളികളുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് 30 ലക്ഷത്തിന്റെ പ്രതിമാസ വിറ്റുവരവാണ് ഉണ്ടാക്കുന്നത്.
കോവിഡ് കാണിച്ച വഴി
കോവിഡ് കാലത്ത് വീട്ടിലുണ്ടായൊരു സംഭവത്തിൽ നിന്നാണ് മുഹമ്മദ് അബ്ദുള്‍ ഗഫൂറിന് ബിസിനസ് ആശയം ലഭിക്കുന്നത്. കോവിഡ് ലോക്ഡൗണിൽ അബ്ദുൾ ഗഫൂർ ക്വാറാന്റൈനിലും പിതാവ് നാട്ടിലുമില്ലാതിരുന്ന സമയത്താണ് വീട്ടിലെ കുടിവെള്ള പൈപ്പ് പൊട്ടുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കാൻ ഉമ്മ പലരെയും വിളിച്ചെങ്കിലും ആർക്കും എത്താനുള്ള സാഹചര്യമായിരുന്നില്ല. പണിക്ക് ആളെ കിട്ടാത്ത പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് ചിന്തിച്ചാണ് മുഹമ്മദ് അബ്ദുള്‍ ഗഫൂറിനെ ഫികസ് ഇറ്റിലേക്ക് എത്തിച്ചത്.
ഇലക്ട്രിക്ക്, പ്ലബിംഗ്, ഗാര്‍ഡനിംഗ് തുടങ്ങിയ ജോലിക്ക് ആളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇത്തര തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ഒറ്റ ഫോണ്‍ കോളിലൂടെ തൊഴിലാളികളെ എത്തിക്കുന്നതാണ് ബിസിനസ് രീതിയെന്ന് മുഹമ്മദ് പറയുന്നു.
5,000 രൂപയില്‍ തുടങ്ങിയ ശ്രമം
ആശയം ജനിച്ചതോടെ നടപ്പിലാക്കുകയെന്ന ഘട്ടത്തിലേക്ക് കടന്നു. 5,000 രൂയായിരുന്നു തുടക്കത്തിലെ മൂലധനം. ഈ തുക ഉപയോഗിച്ച് സിം കാർഡ് വാങ്ങുകയായിരുന്നു ആദ്യം. ബാനര്‍ പ്രിന്റെടുക്കാനും വിവിര ശേഖരണത്തിനുള്ള യാത്ര ചെലവുകൾക്കുമാണ് ഈ തുക ചെലവാക്കിയത്. വിദ്ഗധ തൊഴിലാളികളെ തന്റെ സ്ഥാപനത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. തൊഴിലാളികളുടെ ഡയറക്ടറി ഉണ്ടാക്കിയതോടെ 2020 ആഗസ്റ്റില്‍ ബിസിനസ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു.
ബിസിനസ് അന്വേഷണങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊണ്ടോട്ടി നഗരത്തിൽ ബിസിനസ് പറയുന്ന ഒരു ബാനർ സ്ഥാപിച്ചു. എന്നാൽ ആദ്യ മാസങ്ങളിൽ നാല് അന്വേഷണങ്ങൾ മാത്രമാണ് അബ്ദുൾ ഗഫൂറിനെ തേടിയെത്തിയത്. പുതിയ ആശയമായതിനാൽ ജനങ്ങൾക്ക് ഇത് മനസിലാക്കിയെടുക്കാൻ സമയം വേണ്ടി വരുമെന്ന് ഉറപ്പായിരുന്നുവെന്ന് അബ്ദുൾ ഗഫൂർ പറയുന്നു. പിന്നീട് കൂടുതൽ ആവശ്യക്കാരിലേക്ക് ഉയർന്നതോടെ ഓഫീസും ജീവനക്കാരനെ നിയമിക്കുകയുമായിരുന്നു.
പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലി, പൂന്തോട്ടപരിപാലനം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 300-ലധികം വിദഗ്ധ തൊഴിലാളികളുടെ ഒരൊറ്റ ഫോണ്‍ നമ്പറിലൂടെ പലയിടത്തായി ബന്ധിപ്പിക്കുന്ന ബിസിനസ് തന്ത്രമാണ് അബ്ദുൾ ഗഫൂർ പയറ്റിയത്.
നേട്ടങ്ങൾ
ബിസിഎ മൂന്നാം വർഷ വിദ്യാർഥിയാണ് അബ്ദുൾ ഗഫൂർ. എന്റര്‍പ്രണേഴ്‌സ് ഓര്‍ഗനൈസേഷന്റെ കേരള ചാപ്റ്റര്‍ നടത്തിയ സംസ്ഥാനതല ഗ്ലോബല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ അവാര്‍ഡിന് (ജിഎസ്ഇഎ) നേടിയ സ്റ്റാർട്ടപ്പമാണ് ഫികസ് ഇറ്റ്. പഠനത്തോടൊപ്പം ബിസിനസും മുന്നോട്ട് കൊണ്ടു പോകേണ്ടതിനാൽ 72 ജീവനക്കാരെ നിയമിച്ചാണ് പ്രവർത്തനം. ഇതോടൊപ്പം കമ്പനി റീബ്രാൻഡിംഗും മൊബൈൽ ആപ്പും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അബ്ദുൾ ഗഫൂർ.
ചിത്രത്തിന് കടപ്പാട്- Better India, Mohammed Abdul Gafoor Linkedin,