ജീവിതത്തിൽ തോൽക്കില്ലെന്ന് മനസിൽ പറഞ്ഞുറപ്പിച്ചാൽ പിന്നെ വിജയം സുനശ്ചിതമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവരെ മുന്നോട്ട് നയിക്കുന്നതും ഈ ഇച്ഛാശക്തി തന്നെയാണ്. ഇത്തരത്തിൽ ശരീരം തളർന്ന സമയത്തും ബിസിനസിനോട് നോ പറയാതെ ധൈര്യപൂർവം മുന്നോട്ട് കൊണ്ടുപോവുകയാണ് മലയാളിയായ ഹണി വർഗീസ്.
ഇന്റീരിയർ ഡിസൈനറായ ഹണി വർഗീസിന്റെ കമ്പനിയായ ഫെെനെസ്റ്റ് സ്റ്റുഡിയോയ്ക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ബിസിനസ് ഉണ്ട്. തളർന്ന ശരീരത്തിൽ നിന്ന് ഉയർന്നെഴുന്നേറ്റ് ഹണി വർഗീസ് നടത്തുന്ന ശ്രമങ്ങളിൽ മറ്റൊരു തിളക്കമാണ് ഈ വർഷത്തെ മദർ തെരേസ പുരസ്കാരം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
ഇന്റീരിയർ ഡിസൈനിംഗിലേക്ക്
വിവാഹ ശേഷം ഭർത്താവ് ഗോപി ജയനൊപ്പം ചെെനയിലെത്തിയപ്പോഴാണ് ഇന്റീരിയർ ഡിസൈനിംഗ് പഠിപ്പിക്കുന്നത്. ഹോങ്കോംങിലെ സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന കാലത്തും കേരളത്തിൽ ഇന്റീരിയർ ഡിസൈനിംഗിന് വലിയ പ്രചാരം ലഭിച്ചിരുന്നില്ല. പിന്നീട് ഡിസൈനിംഗിനായി കമ്പനി ആരംഭിക്കുകയായിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്റീരിയർ ഡിസൈൻ വിശദീകരണം ഫെെനെസ്റ്റ് സ്റ്റുഡുയോയിക്ക് നേട്ടമായി. ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
സാധാരണയായി ഇന്റീരിയർ ചെയ്ത വീടിന്റെ ഉൾഭാഗം ത്രീഡിയിൽ കാണിക്കുകയാണ് പലരും ചെയ്യുന്നത്. ഫെെനെസ്റ്റ് സ്റ്റുഡിയോയിൽ വീട് പണിയുന്നതിന് മുൻപ് വീടിന് ആവശ്യമുള്ള എല്ലാം ത്രീഡിയിൽ വീട്ടുടയമക്ക് കാണിച്ചു കൊടുക്കും. വീട് പണിയുന്നതിന് മുൻപ് വീട്ടുടമയക്ക് കണ്ട് മാറ്റങ്ങൾ നിർദ്ദേശിക്കാം. ലിങ്ക് ഉപയോഗിച്ച് മൊബൈൽ വഴിയോ ലാപ്ടോപ് വഴിയോ ഡിസൈൻ വിലയിരുത്താവുന്ന മാറ്റമായിരുന്നു ഹണി വർഗീസിന്റെ കമ്പനി അവതരിപ്പിച്ചത്.
പനിയിൽ തുടങ്ങിയ അപകടം
മികച്ച രീതിയിൽ ജോലി മുന്നോട്ട് പോകുമ്പോഴാണ് പനിയുടെ രൂപത്തിൽ വില്ലൻ എത്തുന്നത്. പല പരിശോധനകൾ നടത്തിയിട്ടും പനി മാറാതെ വന്നതോടെയാണ് നടത്തിയ വിശദ പരിശോധനയിലാണ് തലച്ചോറിലെ (സെറിബല്ലത്തിലെ) കുറച്ചു കോശങ്ങൾ നശിച്ചു പോയ കാര്യം കണ്ടെത്തുന്നത്. രോഗം ബാധിച്ചതോടെ ശരീരം തളരുകയും നടക്കാനും സംസാരിക്കാനും പ്രയാസം അനുഭവപ്പെടുകയും ചെയ്തു. പിന്നീട് വെല്ലൂരിൽ നടത്തിയ ചികിത്സയിലാണ് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടത്.
കരിയറിന് ഭീഷണി
ഇനി നടക്കാനാകില്ലെന്നും കിടന്ന കിടപ്പിലായിരിക്കുമെന്നൊക്കെയായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. ഇത് മുഖത്ത് നോക്കി പറഞ്ഞത് വല്ലാത്ത വിഷമമുണ്ടാക്കിയതായി ഹണി പറയുന്നു. എന്നാൽ സങ്കടം മാത്രം കൊണ്ട് കാര്യമില്ലെന്ന് മനസിലാക്കി ചെറു ചുവട് വെയ്പ്പുകൾ നടത്തിയാണ് ഹണി വർഗീസ് വീണ്ടും ഡിസൈനിംഗിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യം പൂർണമായും വീണ്ടെടുത്തില്ലെങ്കിലും ജോലിയുമായി മുന്നോട്ടു പോവുകയാണ്. ഭർത്താവ് ഗോപി ജയനും ജോലിയിൽ പങ്കാളിയായുണ്ട്.
ഇന്ന് ഇന്ത്യയിലും ചൈനയിലും യൂറോപ്പിലുമടക്കം കമ്പനിക്ക് ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ ചാലക്കുടിയിലാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. എറണാകുളത്തും ഓഫീസിനായുള്ള ജോലികൾ നടക്കുകയാണ്. ഡിസൈനിംഗിനൊപ്പം പുതിയ സോഫ്റ്റ്‍വെയർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഫിനെസ്റ്റ് ഒരുക്കുന്നുണ്ട്. നിലവിൽ നടക്കുന്ന പരിശീലനത്തിനൊപ്പം എറണാകുളത്ത് ആരംഭിക്കുന്ന പുതിയ ഓഫീസിൽ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
സന്തോഷമായെത്തിയ പുരസ്കാരം
ശാരീരിക വെല്ലുവിളികൾ ജീവിതത്തിൽ അനുഭവിച്ചപ്പോഴാണ് ഇത്തരം ബുദ്ധിമിട്ടുകൾ നേരിടുന്നവർക്കായി ഹണി വർഗീസ് പ്രവർത്തിക്കാൻ ആരംഭിച്ചത്. സമ്പാദ്യത്തിൽ നല്ലൊരു ഭാഗം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായാണ് മാറ്റിവെക്കുന്നത്. കൂടുതലും കുട്ടുകൾക്കുള്ള സാഹയങ്ങളാണ് ഹണി വർഗീസിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നത്. ഈ പ്രവർത്തനങ്ങൾക്കാണ് മദർ തെരേസ അവാർഡ് ലഭിച്ചത്.
കടപ്പാട് - manoramaonline.com, ചിത്രം കടപ്പാട് ഹണി വർഗീസ് ഇൻസ്റ്റഗ്രാം പേജ്