കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലെ വായ്പകള്‍ വര്‍ധിച്ചതായി ട്രാന്‍സ്‌യൂണിയന്‍ സിബിലും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക ചൂണ്ടിക്കാട്ടി.
2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ വളര്‍ച്ചാ സൂചിക 114 പോയിന്റിലാണെന്നും ശക്തി സൂചിക 89 പോയിന്റിലാണെന്നും കണക്കുകള്‍ പറയുന്നു. കോവിഡിന്റെ ആഘാതങ്ങളില്‍ നിന്നു തിരിച്ചു വരാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകള്‍ ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങി.
കൃത്യ സമയത്തുള്ള നയപരമായ ഇടപെടലുകള്‍ ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലുമുള്ള നേട്ടങ്ങളാണ് സൃഷ്ടിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ്‌യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ സംരംഭങ്ങള്‍ക്കു വായ്പ നല്‍കുന്നതില്‍ പൊതു മേഖലാ ബാങ്കുകളാണ് തുടക്കത്തില്‍ നീക്കങ്ങള്‍ നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികളെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വാണിജ്യ മേഖലയിലെ വായ്പകളുടെ വളര്‍ച്ച മഹാമാരിക്കു മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. 2020 ഡിസംബറില്‍ ഈ രംഗത്തെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള നിലയായ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയിലേക്കാണ് എത്തിയതെന്ന് റിപ്പോർട്ട് പറയുകയുണ്ടായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലേക്കുള്ള വായ്പകള്‍ 2020 സെപ്റ്റംബറില്‍ 19.09 കോടി രൂപയിലെത്തിയതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളിലേക്കുള്ള വായ്പകളുടെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള കാലത്തേക്ക് എത്തിച്ചതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയ പങ്കു വഹിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ മേഖലയിലേക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പണമെത്താന്‍ വഴിയൊരുക്കി. സ്വകാര്യ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കൂടുതല്‍ വായ്പാ ആവശ്യങ്ങള്‍ ഇപ്പോൾ എത്തുന്നുണ്ട്.
നേരത്തെ, റിസർവ് ബാങ്കിന്റെ ധനനയ യോഗത്തിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് 3 വർഷം വരെ റീപോ നിരക്കിൽ വായ്പയെടുക്കാൻ സൌകര്യം പ്രഖ്യാപിച്ചിരുന്നു. മുൻപ് ബാങ്കുകൾക്ക് മാത്രമായിരുന്നു ടിഎൽടിആർഓ പദ്ധതി പ്രകാരം റീപോ നിരക്കിൽ വായ്പയെടുക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഈ സൌകര്യം ഏർപ്പെടുത്താൻ ജനുവരി അവസാന വാരം ചേർന്ന ധനനയ സമിതി തീരുമാനിച്ചു.