ഹോട്ടൽ തുടങ്ങിയിട്ട് ദോശ ചുടാൻ ആളില്ലാതായൽ എന്ത് ചെയ്യും. ഇങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോൾ അതിന് പരിഹാരം കണ്ടെത്തുന്നതിനൊപ്പം പുതിയ ബിസിനസും കൂടി തുടങ്ങിയ കഥയാണ് ബംഗളൂരുവിലെ മുകുന്ദ ഫുഡ്സിന്റേത്. 2012 ൽ ബിടെക്കുകാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ബംഗളൂരുവിൽ ആരംഭിച്ച ക്യുക്ക് സര്‍വീസ് റസറ്റോറന്റ് ഔട്ട്‌ലേറ്റാണ് പിന്നീട് ഭക്ഷ്യവ്സതുക്കൾ നിർമിക്കുന്ന ബിസിനസായി വളർന്നത്. കോവിഡിന് ശേഷം സാങ്കേതിക വിദ്യയ്ക്ക് ആവശ്യം വന്നതോടെ ബിസിനസും വളർന്നു.
2012 ലാണ് എസ്ആര്‍എം സര്‍വകലാശാല പൂർവ വിദ്യാർഥികളായ ഈശ്വര്‍ കെ വികാസ്, സുദീപ് സാബത്ത് എന്നിവർ ചേർന്ന് മുകുന്ദ ഫുഡ്സ് ആരംഭിച്ചത്. ബംഗളൂരുവിലെ ക്യുക്ക് സര്‍വീസ് റസറ്റോറന്റ് ഔട്ട്‌ലേറ്റുകളുടെ ഭാഗമായാണ് മുകുന്ദ ഫുഡ്‌സ് ആരംഭിക്കുന്ന്. വൈവിധ്യമായ ദോശകള്‍ വില്പന നടത്തുന്നതായിരുന്നു മുകുന്ദ ഫുഡ്സിന്റെ ആദ്യ കാല ബിസിനസ്. അക്കാലത്തൊന്നും ഓട്ടോമേഷനിലേക്ക് ചിന്ത ഉതിച്ചിരുന്നില്ലെന്ന് ഈശ്വർ പറയുന്നു.
ഇവരുടെ മൂന്നാം ഔട്ട്‌ലേറ്റ് തുറന്ന സമയത്താണ് തൊഴിലാളികളുടെ ക്ഷാമവും പാചകകാരന്റെ അവധികളും ബിസിനസിനെ ബാധിച്ചു തുടങ്ങിയത്. ഭക്ഷണത്തിന്റെ നിലവാരം സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിയുമായെത്തി. ഇത് ലാഭത്തിലും ഇടിവുണ്ടാക്കി. ഇവിടെ നിന്നാണ് ബിടെക്കുകാരുടെ ബുദ്ധിയിൽ യന്ത്രങ്ങളിലേക്ക് മുകുന്ദ് ഫുഡ്സ് തിരിയുന്നത്. ഇങ്ങനെ കമ്പനിയുടെ ആദ്യ യന്ത്രം ദോശമാറ്റിക്ക് പുറത്തിറങ്ങി. സ്വന്തം കടയിലേക്ക് ഉണ്ടാക്കിയ ഓട്ടോമാറ്റിക്ക് ദോശ മേക്കിംഗ് യൂണിറ്റ് ബംഗളൂരുവിൽ ഹിറ്റായി. ഇതോടെ ഓരോ റസ്റ്റോറന്റുകാരും ആവശ്യക്കാരായി.
അങ്ങനെയാണ് കമ്പനി ഭക്ഷ്യ വിതരണത്തിൽ നിന്ന് മാറി യന്ത്രങ്ങളുടെ നിർമാണവും വിതരണവും ആരംഭിച്ചത്. ആദ്യ യൂണിറ്റ് 2016 ൽ ഉത്തരാഖണ്ഡിലേക്കാണ് അയച്ചത്. 2013 ല്‍ കമ്പനിക്ക് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്‍വര്‍ക്കില്‍ നിന്ന് നിക്ഷേപം ലഭിച്ചു. 2018 ല്‍ എസ്എആര്‍ ഗ്രൂപ്പ് 40 കോടിയും നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ പുറത്തിറക്കിയപ്പോൾ 50,000 രൂപയായിരുന്നു യന്ത്രത്തിന്റെ വില. നിലവിൽ റീട്ടേയിൽ മാർക്കറ്റിൽ 1.5 ലക്ഷം രൂപയ്ക്കാണ് വില്പന നടത്തുന്നത്.
പാചകം തുടങ്ങിയാല്‍ ചേരുവകള്‍ കൂട്ടാനും മാറ്റങ്ങൾ വരുത്താനും സാധാരണ പാചകത്തില്‍ പറ്റും. എന്നാല്‍ യന്ത്രത്തിന് ഇതിന് സാധിക്കില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഓട്ടോമേഷനില്‍ വൈദഗ്ദ്യമുള്ളവരുടെ സഹായം തേടിയെന്ന് ഈശ്വർ പറയുന്നു. ഇന്ന് വിവിധ രുചിയില്‍ ദോശ ഉണ്ടാക്കാൻ ദോശാമാറ്റിക്കിന് സാധിക്കും. ക്രിസ്പി ദോശമുതല്‍ ഊത്തപ്പം വരെ 50 വ്യത്യസ്ത ദോശകളുണ്ടാക്കും. മണിക്കൂറിൽ 30 വിഭവങ്ങളുണ്ടാക്കാൻ യന്ത്രങ്ങൾ വഴി സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദോശ നിര്‍മിക്കുന്ന ദോശമാറ്റിക്കിന് പുറമെ ഓട്ടോമാറ്റിക്ക് ഫ്രൈയിംഗ് മെഷിനായ ഇക്കോ ഫ്രയ്യര്‍, ചെെനീസ് ഭക്ഷണം നിർമിക്കുന്ന വോക്കി, ഓട്ടോമാറ്റിക്കായി ചോറും ന്യൂഡിൽസും പാസ്തയും നിർമിക്കുന്ന റിക്കോ, ഓട്ടോമാറ്റിക്ക് ഗ്രില്ലിംഗ് മെഷിനായ ഇ-പാൻ എന്നിവയാണ് കമ്പനി നിർമിക്കുന്ന മറ്റു യന്ത്രങ്ങൾ.
ഐടിസി, റിബല്‍ ഫുഡ്‌സ്, വൗ മോമോസ്, ചായോസ്, ദി ബൗള്‍ കമ്പനി എന്നിവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ. രാജ്യത്ത് മാത്രം 3000 യന്ത്രങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിനോടകം യുകെ യുഎസ്, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് യന്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Also Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റം
കോവിഡ് കാലം ഉയർത്തിയ വില്പന
കോവിഡ് കാലത്ത് ആസ്പത്രികളില്‍ ജീവനക്കാരില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടിയ സമയത്ത് മുകുന്ദ ഫുഡ്‌സ് യന്ത്രങ്ങൾ ബംഗളൂരുവിൽ ഉപകാരം ചെയ്തു. കോവിഡ് കാലത്തിന് ശേഷം ഓട്ടോമേറ്റഡ് പ്രചാരം വർധിച്ചതോടെ കമ്പനിക്ക് ബിസിനസ് വർധിച്ചു. കമ്പനിയുടെ ഉപഭോക്താവായ വൗ മോമോസ് കോവിഡിന് ശേഷം തുറന്ന 174 ഔട്ടലേറ്റിലും യന്ത്രങ്ങളെയാണ് ഉപയോഗിക്കുന്നത്. 2020 ൽ 557 ആയിരുന്ന വില്പന 2021ൽ കോവിഡായ സമയത്ത് 181 എണ്ണമായി കുറഞ്ഞിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വില്പന 891 എണ്ണമായാണ് ഉയർന്നത്.
ചിത്രം കടപ്പാട്- യുവർസ്റ്റോറി, മുകുന്ദ ഫുഡ്സ്