സ്കൂൾ വിദ്യാർഥികൾ തൊട്ട് ജോലിക്ക് പോകുന്നവർ വരെ ഒരുപോലെ വികെസിയുടെ സ്ലിപ്പോൺസ് അണിഞ്ഞൊരു കാലമുണ്ടായിരുന്നു. ഇവിടെ നിന്ന് നമ്മളും വികെസിയും ഒരുപാട് ഉയർന്നു. വ്യത്യസ്ത ബ്രാൻഡുകളിൽ വികെസി പുത്തൻ തലമുറയ്ക്കൊപ്പം വൈവിധ്യമുള്ള ചെരുപ്പുകൾ ഇറക്കി. കോടികളുടെ വരുമാനുള്ള കമ്പനിയായി കേരളകരയിൽ നിന്ന് വികെസി ഉയർന്നതിന് പിന്നിലൊരു കഥയുണ്ട്. കോഴിക്കോട് ആരംഭിച്ച ഒരു മര കമ്പനിയിൽ നിന്നാണ് വികെസി ഗ്രൂപ്പിന്റെ തുടക്കം. ഇവിടെ നിന്ന് കാലത്തിനൊത്ത് മാറി മുന്നോട്ട് കുതിക്കുകയാണ് വികെസി.
മര കമ്പനിയിൽ നിന്ന്
മുൻ ബേപ്പൂർ എംഎൽഎയും കോഴിക്കോട് കോർപ്പറേഷൻ മേയറുമായിരുന്ന വികെസി മമ്മദ് കോയയാണ് വികെസി ഗ്രൂപ്പിന്റെ സ്ഥാപകൻ. 1960 തില്‍ കോഴിക്കോട്ട് മര വ്യവസായമായാണ് വികെസി ഗ്രൂപ്പ് ആരംഭിക്കുന്നത്. രണ്ട് സുഹൃത്തുക്കളുമായി വികെസി മമദ് കോയ കമ്പനി ആരംഭിക്കുന്നത്. തീപ്പെട്ടി കമ്പനിക്ക് കോലുണ്ടാക്കനുള്ള അസംസകൃത വസ്തുക്കളുടെ വിതരണമാണ് കമ്പനി നടത്തിയത്. പേരിന്റെ ഇനീഷ്യലില്‍ നിന്നാണ് കമ്പനി വികെസി എന്ന പേര് സ്വീകരിക്കുന്നത്. വികെസി ഗ്രൂപ്പിന്റെ മര വ്യാപാരം 10 വർഷത്തോളം സുഗമമായി മുന്നോട്ട് പോയെങ്കിലും പിന്നീട് ശക്തമായ മത്സരം നേരിടേണ്ടി വന്നു.
തുടക്കത്തില്‍ കോഴിക്കോട്ട് 2 കമ്പനികളാണ് തീപ്പെട്ടി കമ്പനികള്‍ക്കുള്ള മരങ്ങള്‍ നല്‍കിയിരുന്നത്. ഇവിടെ 1984 ആയപ്പോഴെക്കും 162 യൂണിറ്റുകളെന്ന സ്ഥിതിയുണ്ടായി. ഇതാണ് വികെസി മമദ് കോയയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
ചെരുപ്പ് കമ്പനി
ഇതേ സമയത്താണ് കേരളത്തില്‍ ഹവായ് ചെരുപ്പിനുള്ള ആവശ്യകത വര്‍ധിച്ചു വന്നത്. ഈ അവസരം മുതലാക്കി വികെസി മമ്മദ് കോയ ഹവായ് ചെരുപ്പുകള്‍ നിര്‍മിക്കുന്നതിനുള്ള യൂണിറ്റ് കോഴിക്കോടിന് അടുത്ത് ആരംഭിച്ചു. കേരളത്തിലെ ശക്തമായ റബര്‍ വ്യവസായവും ഇതിന് പ്രേരണയായി. കോട്ടയത്തെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിസിനസിനെ പറ്റിയും ചെരുപ്പ് നിര്‍മാണത്തിന് ആവശ്യമായ റബറിന്റെ ഗുണ നിലവാരത്തെ പറ്റിയും അദ്ദേഹം പഠിച്ചു.
കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഉപയോഗിക്കേണ്ട ചെറുപ്പിന് ആവശ്യമായ ഉറപ്പ് വികെസി കമ്പനി വാഗ്ദാനം ചെയ്തു. മികച്ച കളറുകളും പാക്കിംഗും ചെരുപ്പകളെ സ്വീകാര്യമാക്കി. വടക്കന്‍ കേരളത്തില്‍ ഉത്പ്പന്നത്തിന് നല്ല വിപണി ലഭിച്ചതോടെ ദിവസേനെ 600 ജോടി ചെരുപ്പ് നിര്‍മിക്കുന്ന തരത്തിലേക്ക് വികെസി ഉയര്‍ന്നു. അക്കാലത്ത് കേരളത്തില്‍ ജോലിക്കെത്തിയിരുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ നാട്ടിലും വികെസിക്ക് പ്രചാരണം നല്‍കി.
Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മുഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ
ബിസിനസ് പഠനം
മക്കളെ ബിസിനസ് പഠിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി ഫൂട്‍വെയർ വ്യവസായത്തെ പറ്റിയാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. വികെസി മമ്മദ് കോയയുടെ മകന്‍ നൗഷാദ് തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് കെമിക്കല്‍ എന്‍ജിയറിംഗിന് ശേഷം പോളിമര്‍ ടെക്‌നോളിയാണ് പഠിച്ചത്. ഇതിനൊപ്പം റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡല്‍ഹി, ബാറ്റാനഗര്‍, കൊല്‍ത്തക്ക എന്നിവിടങ്ങളില്‍ നിന്ന് ബിസിനസിനെ പറ്റി പഠിച്ചു.
1994 ല്‍ റബ്ബര്‍ സ്ലിപ്പേഴ്‌സിന് പകരം വിര്‍ജിന്‍ ക്വാളിറ്റി പോളി വിനൈല്‍ വികെസി ചെരുപ്പുകളിൽ ഉപയോഗിച്ചു തുടങ്ങി. 2003 ലാണ് എഥിലീന്‍-വിനൈല്‍ അസറ്റേറ്റ് (ഇവിഎ) ഉപയോഗിച്ചുള്ള പാദരക്ഷകളുടെ നിര്‍മാണം വികെസി ആരംഭിച്ചത്. ഇത് ചെരുപ്പിന്റെ സോളിനെ മൃദുലമാക്കുന്നതിനൊപ്പം വാട്ടർ പ്രൂഫ് സൗകര്യവും നൽകുന്നവയാണ്.
Also Read: ഇത് ശാന്തനു നായിഡു; രത്തൻ ടാറ്റയുടെ 'വലംകൈ'; ടാറ്റയിൽ നിന്ന് ശാന്തനു പഠിച്ച 2 പാഠങ്ങൾ
കോയമ്പത്തൂർ നൽകിയ പാഠം
കേരളത്തില്‍ സജീവമായിരുന്ന വികെസി ബിസിനസ് വ്യാപിക്കുന്നതിനായി കോയമ്പത്തൂരില്‍ യൂണിറ്റ് ആരംഭിച്ചു. എന്നാല്‍ കോയമ്പത്തൂരിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. കേരളത്തിലെ വിതരണക്കാരായിരുന്നു കമ്പനിയുടെ ബലം, തമിഴ്‌നാട്ടില്‍ വിതരണക്കാർ വലിയ മാര്‍ജിനും കൂടുതൽ ക്രെഡിറ്റും ആവശ്യപ്പെട്ടു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും നൗഷാദ് തമിഴ്‌നാട്ടിലുട നീളം സഞ്ചരിച്ച് കമ്പനി കാറ്റലോഗുകള്‍ വഴി കടക്കാരെ സമീപിച്ചു. ഇത്തരത്തിൽ തമിഴ്നാടൻ ഗ്രാമങ്ങിൽ വരെ വികെസി ഉത്പ്പന്നങ്ങളെത്തി.
ബിസിനസ് വളരുന്നു
2008-ല്‍, ബിസിനസ് രീതികളിൽ മാറ്റം വരുത്താൻ വികെസി തീരുമാനിച്ചു. ചെറിയ യൂണിറ്റുകളിൽ നിന്ന് അക്കാലത്ത് ഗ്രൂപ്പിന്റെ വിറ്റുവരവ് ഏകദേശം 70 കോടി രൂപയായിരുന്നു. പുതിയ തീരുമാനങ്ങളിൽ വിറ്റു വരവ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 250 കോടി രൂപയായി വളരുമെന്നാായിരുന്നു കമ്പനിയുടെ കണക്ക് കൂട്ടൽ.
ബിസിനസ് രീതികൾ മാറ്റുന്നതിനായി യൂറോപ്പില്‍ നിന്നുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കര്‍ണാടകയില്‍ വികെസി നിർമാണ ശാല ആരംഭിച്ചു. 2014 ഓടെ ഗ്രൂപ്പിന്റെ വരുമാനം 800 കോടി രൂപയായി ഉയര്‍ന്നു. ഇന്ന് രാജ്യത്തൊട്ടാകെ വിപണി വികെസിക്കുണ്ട്. 8 സംസ്ഥാനങ്ങളിലായി 20 നിര്‍മാണ യൂണിറ്റുകളും വികെസി ഗ്രൂപ്പിനുണ്ട്.
14 ലധികം ബ്രാന്‍ഡുകൾ വികെസി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ഡിവിഷനുകളായാണ് വികെസി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സഹോദരങ്ങളായ വികെസി നൗഷാദും വികെസി അബ്ദുള്‍ റസാഖുമാണ് ഇതിൻെറ ചുമതലക്കാർ. ഡിവിഷന്‍ 1 നൗഷാദാണ് നടത്തുന്നത്. റസാഖ് ഡിവിഷന്‍ 2 ന്റെ മേൽനോട്ടം. 2020 തിൽ 2100 കോടിയുടെ വരുമാനമാണ് വികെസി ഗ്രൂപ്പിനുണ്ടായത്. ഡിവിഷന്‍ ഒന്ന് ഗ്രൂപ്പിന്റെ വരുമാനത്തിലേക്ക് ഏകദേശം 1,500 കോടി രൂപ സംഭാവന ചെയ്യുന്നുണ്ട്. ബാക്കിയുള്ളത് ഡിവിഷന്‍ രണ്ടില്‍ നിന്നാണ്.