ന്യൂഡല്‍ഹി: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എക്കാലവും നിലനില്‍ക്കാമെന്ന് എയര്‍ ഇന്ത്യ കരുതണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു.
എയര്‍ ഇന്ത്യയുടെ 'കണക്കുപുസ്തകം' വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.ഓഹരികള്‍ വിറ്റഴിക്കാമെന്ന് വച്ചാല്‍ ആരെങ്കിലും വാങ്ങുമോയെന്ന് സംശയമാണ്. 30,000 കോടി രൂപയുടെ കേന്ദ്ര രക്ഷാ പാക്കേജുമായി പ്രവര്‍ത്തനം തുടരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തത്കാലം നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എയര്‍ലൈന്‍സുമായി 2007ല്‍ ലയിച്ചതു മുതല്‍ പ്രവര്‍ത്തന നഷ്ടം നേരിടുന്ന പൊതുമേഖലാ വ്യോമയാന കമ്പനിയാണ് എയര്‍ ഇന്ത്യ. നടപ്പു വര്‍ഷവും രക്ഷാ പാക്കേജിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 1,713 കോടി രൂപ എയര്‍ ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നു. 3,901 കോടി രൂപയാണ് എയര്‍ ഇന്ത്യ ചോദിച്ചിരുന്നത്.
സാമ്പത്തിക നില മെച്ചമായതിന്റെ ലക്ഷണങ്ങള്‍ കമ്പനി കാട്ടുന്നുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 68 കോടി രൂപ
പ്രവര്‍ത്തന ലാഭം നേടി. നഷ്ടമുണ്ടാക്കിയില്ല എന്നതുതന്നെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിന്റെ ലക്ഷണമാണെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകണം.ഇക്കഴിഞ്ഞ ഏപ്രിലില്‍ 12 ലക്ഷം പേരാണ് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തത്.