ഒമാനിൽ ചില തൊഴിൽമേഖലകളിൽ വിദേശികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടി. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിരോധനം ആറ് മാസത്തേക്ക് കൂടി
കഴിഞ്ഞ ജനുവരിയിലാണ് ആദ്യമായി 87 തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ആറു മാസമായിരുന്നു നിരോധന കാലാവധി. ജൂലായ് 30ന് ഇതവസാനിക്കാനിരിക്കെയാണ് ഇപ്പോൾ ആറുമാസത്തേക്കുകൂടി വിലക്ക് നീട്ടിയത്.
വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന മേഖലകൾ
വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്.
- മീഡിയ
- എയർലൈൻസ്
- ഇൻഷുറൻസ്
- മെഡിക്കൽ
- ഐ.ടി
- മാനേജ്‌മെന്റ്
സ്വദേശിവത്കരണം
സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഒമാന്റെ ഈ നടപടി. ഒമാൻ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് നടപടിയുടെ ലക്ഷ്യം. വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 32,000 സ്വദേശികൾ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നിയമിതരായിട്ടുണ്ട്.
ടൂറിസ്റ്റ് വിസയ്ക്ക് ഇളവ്
എന്നാൽ വിനോദ സഞ്ചാരികൾക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ് ഒമാൻ. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓൺലൈൻ വിസ സംവിധാനം നടപ്പാക്കിയതായും കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ടൂറിസം രംഗത്ത് രാജ്യത്തു വളർന്നു വരുന്ന സാധ്യതകൾ കണക്കിലെടുത്താണ് പുതിയ നീക്കം.
ടൂറിസ്റ്റ് വിസ കാലാവധി
വിനോദ സഞ്ചാരികൾക്ക് രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവിൽ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികൾ. അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. 30 ദിവസം കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയാലാണ് (3,550 രൂപ) നിരക്ക്. മുമ്പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസ മാത്രമാണ് ഉണ്ടായിരുന്നത്.
വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
സ്‌പോൺസർമാരില്ലാതെ, ഓൺലൈനിലൂടെ ഇലക്ട്രോണിക് - വിസ ഉപയോഗപ്പെടുത്തിയും ഒമാനിലെത്താം. ഇതിനായി റോയൽ ഒമാൻ പോലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ രാജ്യത്തേയ്ക്ക് വരാൻ സാധിക്കുന്നവരുടെ പട്ടികയിൽ കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ പരിഷ്കരണങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് അധികൃതർ അറിയിച്ചു.
malayalam.goodreturns.in