മോദി സര്‍ക്കാര്‍ എന്‍ജിഒകളുടെ കഴുത്ത് ഞെരിച്ചപ്പോള്‍ രാജ്യത്ത് കുറഞ്ഞത് വിദേശഫണ്ടിന്റെ 40%
മുംബൈ: വിദേശ ഏജന്‍സികളുടെ കൈയാളുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് മുദ്രകുത്തി നിയമക്കുരുക്കുകളില്‍ പെടുത്തി വിദേശ സഹായം തേടുന്ന എന്‍ജിഒകളെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഒഴുക്കില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
13000 എന്‍ജിഒകളെ ബാധിച്ചു
2017-18 സാമ്പത്തിക വര്‍ഷത്തിനു മുമ്പുള്ള മോദി സര്‍ക്കാരിന്റെ നാളുകളില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 13000ത്തിലേറെ സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചതായി ഫോറിന്‍ കണ്‍സല്‍ട്ടന്‍സിയായ ബെയിന്‍ ആന്റ് കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ മാത്രം 4800 എന്‍ജിഒകള്‍ക്കാണ് ലൈസന്‍സുകള്‍ നഷ്ടമായത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകള്‍ക്കായി ലഭിച്ചിരുന്ന ഫണ്ടിലാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഭീമമായ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപടി എഫ്‌സിആര്‍എ പ്രകാരം
2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് - എഫ്‌സിആര്‍എ- വകുപ്പുകള്‍ ഉപയോഗിച്ചാണ് വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇവയില്‍ പലതും പൗരാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ജിഒകള്‍ക്കുള്ള നടപടികളുടെ ഭാഗമായി ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ ഡയരക്ടര്‍ നചികേത് മോറിനെ ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ നീക്കിയിരുന്നു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു നടപടി. ഫോര്‍ഡ് ഫൗണ്ടേഷന്‍, ആംനെസ്റ്റി ഇന്റര്‍നാഷനല്‍ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ സജീവമായ എന്‍ജിഒകളുടെയും പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.
സ്വദേശി സംഭാവനകള്‍ കൂടി
അതേസമയം, വിദേശ ഫണ്ടിന്റെ ഒഴുക്ക് കുറഞ്ഞെങ്കിലും സാമൂഹിക സുരക്ഷാ മേഖലകളിലേക്ക് സര്‍ക്കാരിതര മേഖലയില്‍ നിന്നുള്ള ഫണ്ടിംഗിന് കുറവുവന്നിട്ടില്ലെന്നും ബെയിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെയും ജീവകാരുണ്യ സംഘടനകളുടെയും സഹായമാണ് ഇക്കാര്യത്തില്‍ കരുത്തായത്. സാമൂഹിക സുരക്ഷാ മേഖലയിലെ സ്വകാര്യ ഫണ്ടിംഗ് തുക 2015ല്‍ 60,000 കോടി രൂപയായിരുന്നത് 2018 ആകുമ്പോഴേക്കും 70,000 കോടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഫണ്ട് വേണം
എന്നാല്‍ രാജ്യത്തെ വ്യക്തിഗത സംഭാവനകളുടെ നിരക്ക് അതിന്റെ സാധ്യതയുടെ ചെറിയൊരു ശതമാനം മാത്രമേ വരുന്നുള്ളൂ എന്നും നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ തുക സംഭാവനയായി എത്തേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന്റെ ഭാഗമായി രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും അകറ്റാനും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്താനും വര്‍ഷം 4.2 ട്രില്യണ്‍ രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കുകള്‍.


Click it and Unblock the Notifications


