രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കാറുകളുടെ ഉത്പാദനം 27 ശതമാനം കുറച്ചു. വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് മാർച്ചിൽ ഉത്പാദനം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പും ഉത്പാദനം കുറയ്ക്കാൻ കാരണമാണ്.
കഴിഞ്ഞ ഡിസംബറിൽ മാരുതി സുസുക്കിയുടെ വിൽപ്പന 8 ശതമാനം കുറഞ്ഞിരുന്നു. ഉയർന്ന പലിശ നിരക്കും ഇൻഷുറൻസ് നിരക്കും ഇന്ധന വില വർദ്ധനവുമൊക്കെയാണ് കഴിഞ്ഞ വർഷം രണ്ടാം പകുതി മുതൽ വിൽപ്പന കുറയാൻ കാരണം.
ഡിസംബർ മുതൽ കമ്പനി ഉപഭോക്താക്കൾക്ക് ആകർഷകമായ പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ മോഡൽ പുറത്തിറക്കുന്നത് സംബന്ധിച്ച കാര്യങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഇത് വിൽപ്പനയിൽ വർദ്ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 1,489.3 കോടി രൂപയായി കുറഞ്ഞിരുന്നു. അറ്റാദായത്തിൽ 17.21 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
malayalam.goodreturns.in