ജെറ്റ് എയർവേസ് ഓഹരികൾ എത്തിഹാദ് എസ്ബിഐയ്ക്ക് വിൽക്കാനൊരുങ്ങുന്നു
അബുദാബി ദേശീയ വിമാനക്കമ്പനിയായ എത്തിഹാദിന്റെ കൈവശമുള്ള ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ എസ്ബിഐയ്ക്ക് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രതിസന്ധികളെക്കുറിച്ച് ഇന്നലെ സർക്കാർ അടിയന്തര യോഗം ചേർന്നതിന് പിന്നാലെയാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.
കൂടിക്കാഴ്ച്ച കഴിഞ്ഞു
വിൽപ്പന സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി എത്തിഹാദ് ചീഫ് എക്സിക്യുട്ടീവ് ടോണി ഡഗ്ലസും എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച നടന്നതായാണ് വിവരം. മുംബൈയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.
നിർദ്ദേശങ്ങൾ ഇങ്ങനെ
ടോണി ഡഗ്ലസിന്റെ നിർദ്ദേശം അനുസരിച്ച് എത്തിഹാദിന്റെ പക്കലുള്ള ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ ഒരു ഓഹരിയ്ക്ക് 150 രൂപ എന്ന നിരക്കിലോ അല്ലെങ്കിൽ മുഴുവൻ ഓഹരികൾക്കും കൂടി 400 കോടി രൂപ നൽകിയോ വാങ്ങാനാണ് എസ്ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡിലുള്ള ഇത്തിഹാദിന്റെ 50.1 ശതമാനം ഓഹരികൾ വാങ്ങാനും ഡഗ്ലസ് എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എത്തിഹാദ് ഓഹരികൾ വാങ്ങിയത് എന്ന്?
ജെറ്റ് എയർവെയ്സിൽ 24 ശതമാനം ഓഹരികൾ 2013 ൽ 379 മില്യൺ ഡോളർ നൽകിയാണ് എത്തിഹാദ് വാങ്ങിയത്. അതായത് അന്ന് 2,060 കോടി രൂപയോളം ഇത്തിഹാദ് നൽകിയിരുന്നു. ജെറ്റ് - എത്തിഹാദ് പങ്കാളിത്തം ആരംഭിച്ചപ്പോള്‍ അബുദാബിയില്‍ നിന്ന് പ്രതിവാരം 250 വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് എത്തിയിരുന്നു.
സർവ്വീസുകൾ നിർത്തി
അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ജെറ്റ് എയർവേസിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തി വച്ചതായി കഴിഞ്ഞ ദിവസം എത്തിഹാദ് അറിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ തിങ്കള്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സേവനം അവസാനിപ്പിച്ചത്.
malayalam.goodreturns.in


Click it and Unblock the Notifications


