ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയ പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് കുതിച്ചുയരുന്നത് തടയാന്‍ വ്യോമയാന മന്ത്രാലയം ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രാലയം സെക്രട്ടറി എയര്‍ലൈന്‍സ് കമ്പനികളുടെയും വിമാനത്താവള ഓപ്പറേറ്റര്‍മാരുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പ്രവാസികൾക്ക് മടങ്ങേണ്ടി വരുമോ? നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി
ജെറ്റിന്റെ റൂട്ടുകള്‍ മറ്റു കമ്പനികള്‍ക്ക്
ജെറ്റ് എയര്‍വെയ്സിന് അനുവദിക്കപ്പെട്ടിരുന്ന സ്ലോട്ടുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്കി വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് മന്ത്രാലയത്തിന്റെ ശ്രമം. ഇക്കാര്യം നടപ്പിലാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചതായി എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ഗുരുപ്രസാദ് മൊഹപത്ര അറിയിച്ചു. ഏതൊക്കെ റൂട്ടുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ കമ്മിറ്റി രൂപരേഖയുണ്ടാക്കും.
അഞ്ച് വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യ
അതിനിടെ, സര്‍വീസ് നര്‍ത്തിയ ജെറ്റ് എയര്‍വെയ്സിന്റെ അഞ്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ. ബോയിംഗ് 777 വിമാനങ്ങള്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്നാണ് ജെറ്റ് എയര്‍വെയ്സിനെ എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
അഞ്ച് റൂട്ടുകളില്‍ താല്പര്യം
മുംബൈ- ലണ്ടന്‍, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ദുബൈ, ഡല്‍ഹി-ദുബൈ, ഡല്‍ഹി-സിംഗപ്പൂര്‍ എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യയുടെ ആഗ്രഹം. ജെറ്റ് എയര്‍വെയ്സിന് 10 ബോയിംഗ് 777 വിമാനങ്ങളും ഏതാനും എ330 എയര്‍ ബസ്സുകളും സ്വന്തമായുണ്ട്. ലീസ് വ്യവസ്ഥയില്‍ ജെറ്റ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ ഒരുക്കമാണെന്ന് ചെയര്‍മാനും എംഡിയുമായ അശ്വനി ലൊഹാനി എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനയച്ച കത്തില്‍ വ്യക്തമാക്കി.
ജെറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം
അതേസമയം, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിക്കാന്‍ പുതിയ നിക്ഷേപകനെ തേടുകയാണ് മാനേജ്മെന്റ്. നേരത്തേ 400 കോടി രൂപയുടെ സഹായം ലഭ്യമാക്കാമെന്ന് കണ്‍സോര്‍ഷ്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പിലായിരുന്നില്ല. അതേത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
താല്പര്യമറിയിച്ച് നാല് കമ്പനികള്‍
ജെറ്റ് എയര്‍വെയ്സ് ഏറ്റെടുക്കാന്‍ താല്പര്യമുള്ളവരില് നിന്ന് നേരത്തേ കമ്പനി താല്പര്യ പത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 16ന് മുമ്പായി ഇത് സമര്‍പ്പിക്കണമെന്നായിരുന്നു ജെറ്റ് എയര്‍വെയ്സ് അറിയിച്ചിരുന്നത്. ഇതുപ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്ന് നാല് കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജെറ്റിന്റെ നിലവിലെ പങ്കാളിയായ ഇത്തിഹാദ് എയര്‍വെയ്സ്, ഇന്ത്യയുടെ സോവറില്‍ വെല്‍ത്ത് ഫണ്ടായ എന്‍ഐഐഎഫ്, യുഎസ് കമ്പനിയായ ടിപിജി, ഇന്‍ഡിഗോ എന്നിവയാണവ. കമ്പനിയുടെ 75 ശമതാനം വരെ ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി.