ദില്ലി: വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന പെയ്മെന്റ് സേവനം ആര്‍ബിഐയുടെ മുഴുവന്‍ വ്യവസ്ഥകളും പാലിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് കമ്പനി അധികൃതര്‍ സുപ്രിം കോടതിയെ അറിയിച്ചു. ജൂലൈ ആവസാനത്തോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാവും. സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് സിസ്റ്റമാറ്റിക് ചെയ്ഞ്ച് എന്ന സര്‍ക്കാരിതര സംഘടന നല്കിയ പരാതി പരിഗണിക്കവെയാണ് വാട്ട്സ്ആപ്പ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.
വാട്ട്സ്ആപ്പ് പെയ്മെന്റ് സേവനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും പെയ്മെന്റ് ഡാറ്റകള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സെന്ററിന്റെ പരാതി. എന്നാല്‍ നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും പൂര്‍ണാര്‍ഥത്തില്‍ സംവിധാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി ഡാറ്റ പ്രാദേശികവല്‍ക്കരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ നിബന്ധനകളും വാട്ട്സ്ആപ്പ് പാലിക്കുമെന്നും കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബലും അരവിന്ദ് ദത്തറും കോടതിയെ അറിയിച്ചു.
അതേസമയം വാട്ട്സ്ആപ്പിന്റെ പെയ്മെന്റ് സേവന സംവിധാനം 10 ലക്ഷം പേരിലാണ് ട്രയല്‍ റണ്‍ നടത്തുന്നതെന്നും എന്നാല്‍ അവരുടെ വിവരങ്ങള്‍ കമ്പനി ഉടമയായ ഫെയ്സ്ബുക്കിന്റെ ആസ്ഥാനമായ അമേരിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഡ്വ. വിരാഗ് ഗുപ്ത കോടതിയെ അറിയിച്ചു. ഇത് 2018 ഏപ്രില്‍ ആറിന് റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രയല്‍ റണ്ണിന് അനുമതി നല്കിയ നാഷനല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്കും ഇത് എതിരാണെന്നും ഹരജിക്കാരന് വാദിച്ചു. ഡാറ്റ് ലോക്കലൈസേഷന്‍ നിബന്ധന വാട്ട്സ്ആപ്പ് പാലിച്ചിട്ടില്ലെന്ന് ആര്‍ബിഐ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.
കാർഡ് ഉരയ്ക്കുമ്പോൾ ശ്രദ്ധിക്കുക!! കൂടുതൽ ലാഭമുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?
എന്നാല്‍ ആര്‍ബിഐ വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം വാട്ട്സ്ആപ്പിനെതിരേ നടപടി സ്വീകരിക്കാവുന്നതാണെന്നും അതിനാല്‍ വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു ജസ്റ്റിസുമാരായ ആര് എഫ് നരിമാന്, വിനീത് ശരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചിന്റെ അഭിപ്രായം. ഇന്ത്യയില്‍ വാട്ട്സ്ആപ്പിന് 20 കോടി വരിക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 10 ലക്ഷം പേരാണ് വാട്ട്സ്ആപ്പിന്റെ പെയ്മെന്റ്സ് സര്‍വീസ് പരീക്ഷണാര്‍ഥം ഉപയോഗിക്കുന്നത്. വിദേശ കമ്പനിയെന്ന നിലയ്ക്ക് പണമിടപാട് സേവനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് മുമ്പ് ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കുകയും പണമിടപാടുകള്‍ ഇന്ത്യയ്ക്കകത്ത് തന്നെ നടത്തണമെന്നാണ് ഹരജിക്കാരന്റെ വാദം.