ദില്ലി: ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 51 ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇന്‍ക്യുബേഷന്‍ ആന്റ് ഡെവലപ്മെന്റ് ഓഫ് എന്‍ട്രപ്രണേഴ്സ് (ടൈഡ്) 2.0 പദ്ധതിയുടെ ഭാഗമായാണിത്. ട്വിറ്റര്‍ സന്ദേശത്തിലൂടെ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്‍ക്യുബേഷന്‍ സൗകര്യങ്ങളോട് കൂടിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ഇന്‍ക്യുബേഷന്‍ സെന്ററുകളൊരുക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ ജൂണ്‍ 30ന് മുമ്പ് പ്രൊപ്പോസലുകള്‍ അയക്കണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രാലയം അറിയിച്ചു.
ജി1സി (ഗ്രൂപ്പ് -1 സെന്റര്‍), ജി2സി, ജി3സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്. മെന്ററിംഗ്, കപ്പാസിറ്റി ബില്‍ഡിംഗ്, നിക്ഷേപവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്കല് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഗ്രൂപ്പ്-1 സെന്ററുകള്‍. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പുതുസംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണയും സഹായവും നല്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകളാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ വരുന്നത്. നവീനമായ മേഖലകളില്‍ പ്രാരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നവയാണ് മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുക.
കാനഡയിൽ ഇനി ജോലി കിട്ടാൻ എന്തെളുപ്പം; ഫാസ്റ്റ് ട്രാക്ക് വിസയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യാ രംഗത്ത് ശക്തമായ പിന്തുണ നല്കുന്ന ഇന്ക്യുബേറ്റര്മാര്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നല്‍കുകയെന്നതാണ് ടൈഡ് 2.0 പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 270 ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.