2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സെൻസെക്സ്, നിഫ്റ്റി ഓഹരി സൂചികകൾ കുത്തനെ താഴേയ്ക്ക്. രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ്. സെൻസെക്സ് 150 പോയിന്റെ താഴെയും നിഫ്റ്റി 11900 താഴെയുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മിനിമം പൊതു വിഹിതം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ ധനമന്ത്രി സെബിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിപണിയിൽ ഇടിവ് ആരംഭിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഇറക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ കമ്പനികളിൽ വൻ കുതിപ്പായിരിക്കും ഇതു മൂലം ഉണ്ടാകുക എന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി. മിക്ക ബജറ്റ് ദിനങ്ങളിലും ഓഹരി വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഓഹരി വിപണിയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഏകദേശം 35 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു. പ്രതിവർഷം 18,341 കോടി രൂപയാണെന്ന് ഇതിനായി മാറ്റി വച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ സൂര്യ റോഷ്നി ഓഹരി 2.58 ശതമാനം ഉയർന്നു. ഹവേൽസ് ഇന്ത്യ 0.54 ശതമാനം ഇടിഞ്ഞു. ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് 1.16 ശതമാനവും ഉയർന്നു.
പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം ബജറ്റിൽ പ്രഖ്യാപിച്ചു. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു. ഇതോടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, അലഹബാദ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയബാങ്കിംഗ് ഓഹരികൾ ഉയർന്നു.
malayalam.goodreturns.in