പ്രവാസികളുടെ മക്കൾക്ക് സന്തോഷ വാർത്ത; കുവൈറ്റിൽ ഇനി ഉടൻ തൊഴിൽ വിസ
കുവൈറ്റിൽ പ്രവാസികളുടെ മക്കൾക്ക് താമസ രേഖ തൊഴിൽ വിസയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികൾ ലഘൂകരിച്ചു. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കൾക്ക് ഇനി മുതൽ നേരിട്ട് തൊഴിൽ വിസയിലേയ്ക്ക് താമസ രേഖ മാറ്റാമെന്നാണ് പുതിയ നിയമം. ഇത് സംബന്ധിച്ച് ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. നിയമത്തിന് ഇളവ് വന്നതോടെ കൂടുതൽ പേർക്ക് എളുപ്പത്തിൽ തൊഴിൽ വിസ ലഭിക്കും.
നിലവിലെ നിയമം
മുമ്പ് വിദേശികളുടെ മക്കൾക്ക് തൊഴിൽ വിസയിലേയ്ക്ക് താമസ രേഖ മാറ്റണമെങ്കിൽ താമസ കാര്യ വകുപ്പിന്‍റെയും, മാൻപവർ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോൾ ഇളവ് വന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ താമസം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആദ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതൽ നേട്ടം ഇന്ത്യക്കാർക്ക്
വിസ മാറ്റം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ഇന്ത്യക്കാർക്കാണ്. കാരണം ഇന്ത്യക്കാരാണ് കുവൈറ്റിൽ അധികവും. 21 വയസ് പൂർത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ കുവൈത്തിലെ പ്രൊജക്ട് തൊഴിലാളികൾക്ക് താൽക്കാലിക താമസ കേന്ദ്രങ്ങൾ നിർമ്മിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത വർഷം മുതൽ എഴുത്ത് പരീക്ഷ
കുവൈത്തിൽ വിദേശികൾക്ക് ജോലി മാറണമെങ്കിൽ ഇനി മുതൽ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയിൽ തിരിച്ച് വരണം. ഏതെങ്കിലും വിസയിലെത്തിയ ശേഷം യോഗ്യമായ ജോലി കണ്ടെത്തുന്ന പ്രവണത കുറക്കാനാണ് നടപടി. കൂടാതെ അടുത്ത വർഷം മുതൽ 20 തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നിർബന്ധമാക്കുമെന്നും സാമ്പത്തിക കാര്യ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. കാർ മെക്കാനിക്ക്, ഇലക്ട്രീഷൻ, പ്ലംബർ, ആശാരി, ലാബ് ടെക്നീഷൻ, അക്കൗണ്ടൻറ്, ലീഗൽ കൺസൾറ്റൻറ്, വെൽഡർ, തുടങ്ങിയ ജോലികൾക്കാണ് പരീക്ഷ നിർബന്ധമാക്കുക.
എഞ്ചിനീയറിംഗ് മേഖല
നിലവില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇത്തരമൊരു സംവിധാനം കുവൈത്തില്‍ നിലവിലുണ്ട്. നിര്‍ദ്ദേഷ്ട മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്യമുണ്ടോ എന്നു കണ്ടെത്തുന്നതിനായി കുവൈത്ത് എന്‍ജിനിയേഴ്‌സ് സൊസൈറ്റിയുടെ നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇപ്പോള്‍ വിസ പുതുക്കി നല്‍കുന്നുള്ളൂ. ഈ രീതി മറ്റ് തൊഴില്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. വിസ പുതുക്കാനും പ്രവേശനപ്പരീക്ഷ പാസാവണമെന്ന നിബന്ധന വയ്ക്കുന്നതോടെ നിലവിലെ ജോലിക്കാര്‍ക്കും അവസരം നഷ്ടമാവുന്ന സ്ഥിതിയാണ്.
സ്വദേശിവത്കരണം
രാജ്യത്ത് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications


