ജൂലൈ 5ലെ കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണിയിൽ തുർച്ചയായി ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നും വ്യാപാരം തുടങ്ങിയപ്പോൾ ബിഎസ്‌ഇ സെൻസെക്സ് 103.77 പോയിൻറ് കുറഞ്ഞ് 38,627.05 ലും നിഫ്റ്റി 50 38 പോയിൻറ് കുറഞ്ഞ് 11,517.90 ലുമായിരുന്നു. ഏഷ്യൻ വിപണിയിൽ നിന്ന് ഇന്ന് നല്ല സൂചനകൾ ഉണ്ടായിരുന്നിട്ടും ബെഞ്ച്മാർക്ക് സൂചികകൾ രാവിലെ തന്നെ മിതമായ തോതിൽ ഇടിഞ്ഞിരിക്കുകയാണ്. ഓഹരി വിപണിയിലെ ഈ ഇടിവിന് കാരണമെന്ത്?
ആദായ നികുതി സർചാർജ് വർദ്ധനവ്
ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചബജറ്റ് നിർദേശങ്ങൾക്കിടയിൽ, ആദായ നികുതിക്ക് മേൽ സർചാർജ് വർദ്ധിപ്പിച്ചത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ബാധിച്ചു. ഇത് വലിയ തോതിലുള്ള വിൽപ്പനയ്ക്ക് കാരണമായി. നികുതി സർചാർജിനെക്കുറിച്ചുള്ള എഫ്പിഐകളുടെ ആശങ്ക ബോർഡ് പരിശോധിക്കുന്നുണ്ടെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും സിബിഡിടി ചെയർമാൻ പ്രമോദ് ചന്ദ്ര മോഡി പറഞ്ഞിരുന്നു, എന്നാൽ അത്തരം അവലോകനം ആവശ്യമില്ലെന്ന് പിന്നീട് ധനമന്ത്രാലയം പറഞ്ഞു.
ബാങ്ക് ഓഹരികൾക്ക് സംഭവിച്ചത്
പഞ്ചാബ് നാഷണൽ ബാങ്കിൽ പുതിയ വായ്പ തട്ടിപ്പ് കണ്ടെത്തിയ വാർത്തയാണ് ബാങ്ക് ഓഹരികളെ തളർത്തിയത്. പിഎൻബിയുടെ വെളിപ്പെടുത്തൽ ബാങ്ക് സ്റ്റോക്കുകളെ മോശമായി ബാധിച്ചു. ബാങ്ക് ഓഹരികളുടെ ഇടിവ് ഓഹരി വിപണിയുടെ മൊത്തത്തിലുള്ള ഇടിവിനും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകളുടെ നഷ്ടം.
ആഗോള വിപണി
ആഗോള വിപണിയിൽ യുഎസ് ശമ്പള വിപുലീകര കണക്കുകൾ പുറത്തു വന്നതോടെ പ്രതീക്ഷിച്ച രീതിയിൽ ഫെഡറൽ നിരക്ക് കുറയ്ക്കില്ലെന്ന സാധ്യതകൾ വിപണിയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ആഭ്യന്തരമായി, മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് ലെവലുകൾ 35 ശതമാനമായി ഉയർത്താനുള്ള ബജറ്റ് നിർദേശങ്ങളും ഷെയർ ബൈബാക്കുകൾക്ക് 20% നികുതിയും വിപണിയെ ബാധിച്ച ഘടകങ്ങളാണ്.
മറ്റ് കാരണങ്ങൾ
മാരുതി വാഹന ഉൽപാദനത്തിൽ കുറവു വരുത്തിയതും, തുടർച്ചയായ കാർഷിക ദുരിതവും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആവശ്യകതയുമൊക്കെ വിപണിയെ മോശമായി ബാധിച്ച മറ്റ് ഘടകങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ ഇതിനകം ജിഎസ്ടി കൗൺസിലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് എടുക്കുന്ന വായ്പകൾക്ക് നൽകുന്ന പലിശയ്ക്ക് 1.5 ലക്ഷം അധിക ആദായനികുതി കിഴിവും സർക്കാർ നൽകും. പരമ്പരാഗത വാഹന കമ്പനികളുടെ വിൽപ്പന കുറയുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം. ഇത് വിപണിയെ ദോഷകരമായി ബാധിച്ചു.
malayalam.goodreturns.in