ആഗോള ഇക്വിറ്റി, കറൻസി വിപണികളിലെ കോളിളക്കത്തിനിടയിലാണ് ഇന്ത്യൻ രൂപയ്ക്ക് (യുഎസ്ആർ) ഇന്ന് യുഎസ് ഡോളറിനെതിരെ കനത്ത നഷ്ടം സംഭവിച്ചത്. രൂപയുടെ മൂല്യം 92 പൈസ കുറഞ്ഞ് 70.51 ഡോളറിലെത്തി. വെള്ളിയാഴ്ച്ച വിപണി ക്ലോസ് ചെയ്തപ്പോൾ ഡോളറിന് എതിരെ രൂപയുടെ മൂല്യം 69.60 രൂപയായിരുന്നു. 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്നത്തേത്. വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിന് എതിരെ രൂപയുടെ മൂല്യം 70.06 രൂപയായിരുന്നു.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ട്ടത്തൽ വ്യാപാരം അവസാനിപ്പിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നികുതി ആശങ്കകൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് വെള്ളിയാഴ്ചയും ഓഹരി വിപണിയിൽ വൻ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
സെൻസെക്സ് 418.38 പോയിൻറ് ഇടിഞ്ഞ് 36,699.84 ലും നിഫ്റ്റി 134.80 പോയിൻറ് കുറഞ്ഞ് 10,862.60 ലും എത്തി. ആഗോള വിപണിയിൽ സ്വർണവില ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ സ്വർണ ഫ്യൂച്ചറുകൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിലെത്തി. ഏകദേശം 742 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1659 ഓഹരികൾ നഷ്ട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 138 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ടിസിഎസ്, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. യെസ് ബാങ്ക്, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
malayalam.goodreturns.in