സ്വർണം വിൽക്കാൻ സർക്കാരിന്റെ പുതിയ നിബന്ധന; ജൂവലറിക്കാർക്ക് ഉടൻ പണികിട്ടും
രാജ്യത്ത് വില്‍ക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. തീരുമാനം നടപ്പിലാക്കുന്നതോടെ രാജ്യത്തെ നിരവധി ജൂവലറിക്കാർക്ക് ആഭരണങ്ങൾ വിൽക്കാൻ സാധിക്കില്ല. കാരണം ഇന്ത്യയിലെ 3 ലക്ഷത്തോളം ജ്വല്ലറികളിൽ 10% മാത്രമാണ് ഇതുവരെ ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നടപടികൾ ആരംഭിച്ചു
ഇന്ത്യയില്‍ നടപ്പാക്കുന്ന പുതിയ ചട്ടക്കൂട് സംബന്ധിച്ച് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഇന്ത്യ നിർബന്ധിത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ട്രേഡ് ബോഡിയായ വേൾഡ് ട്രേഡ് ഓർഗനൈസേഷനെ അറിയിക്കേണ്ടതുണ്ട്. വേൾഡ് ട്രേഡ് ഓർഗനൈസേഷനെ (ഡബ്ല്യുടിഒ) പുതിയ നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ അനന്ത പദ്മനാഭൻ പറഞ്ഞു.
ജൂവലറികളുടെ കണക്കുകൾ
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ 50 ശതമാനവും ബിഐഎസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നത്. 2,70,000 ത്തോളം ജൂവലറി സ്ഥാപനങ്ങള്‍ ഇപ്പോഴും ബിഐഎസ് ചട്ടക്കൂടിന് പുറത്താണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.9 മില്യണ്‍ സ്വര്‍ണാഭരണങ്ങളിലാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുളളത്. ഇവയുടെ ഭാരം ഏതാണ്ട് 450 മുതല്‍ 500 ടണ്ണാണ്.
വിൽപ്പനയിൽ ഇടിവ്
ഈ സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണവില്‍പ്പനയിലും ഇറക്കുമതിയിലും ഇടിവ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഹാള്‍മാര്‍ക്കിങില്‍ കുറവ് ഉണ്ടായതായാണ് വിലയിരുത്തല്‍. സ്വർണത്തിന്റെ ഉയർന്ന വില കാരണം കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ സ്വർണത്തിന്റെ ആവശ്യകതയിൽ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഗുണനിലവാരം ഉറപ്പാക്കും
ഇന്ത്യയിൽ ലൈസൻസുള്ളതും ലൈസൻസില്ലാത്തതുമായ നിരവധി ഹാൾമാർക്കിംഗ് കേന്ദ്രങ്ങളുണ്ട്. അതിനാലാണ് സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധമാക്കുന്നത്. ഹാൾമാർക്കിംഗിന്റെ ഡിജിറ്റൈസേഷൻ അടുത്ത ഒരു വർഷത്തിനുള്ളിൽ നടക്കുമെന്നും ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
ജൂവലറികൾക്ക് സമയം നൽകും
2016ലെ പുതിയ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ആക്ടിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള വ്യവസ്ഥകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് ഇത് നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. പ്രക്രിയ ക്രമേണയായിരിക്കും നടപ്പിലാക്കുകയെന്നും ജ്വല്ലറികൾക്ക് പ്രക്രിയയുമായി പൊരുത്തപ്പെടാൻ സമയം നൽകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രമാണ് ഹാൾമാർക്ക് ചെയ്യേണ്ടത്. എന്നാൽ ഇനി മുതൽ 20 കാരറ്റ്, 23 കാരറ്റ് സ്വർണാഭരണങ്ങൾക്കും ഹാൾമാർക്കിംഗ് ഏർപ്പെടുത്തും.
malayalam.goodreturns.in


Click it and Unblock the Notifications


