പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് ബെൽജിയം പൗരനായ നേഹലിന് (40) എതിരെ ഇന്റർപോൾ ഇന്റർനാഷണൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണിത്.
ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെൽജിയത്തിലെ ആന്റ്‌വെർപ്പിലാണ് നേഹൽ ദീപക് മോദി ജനിച്ചത്. ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകൾ ഇയാൾക്ക് അറിയാമെന്ന് റെഡ് കോര്‍ണര്‍ നോട്ടീസിൽ പറയുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ നേഹല്‍ നീരവ് മോദിയെ സഹായിച്ചതായി എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് നേഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടത്. ഷെൽ കോർപ്പറേഷനുകളിലേക്ക് പണം തിരിച്ചുവിടാനും പ്രധാന തെളിവുകൾ നശിപ്പിക്കാനും നേഹൽ മോദി മനപൂർവ്വം സഹോദരനെ സഹായിച്ചിട്ടുണ്ടെന്ന് ഇഡി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ ലെറ്റർ ഓഫ് അണ്ടർടേക്കിംഗിൽ നിന്ന് ലഭിച്ച പണം ഷെൽ കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടതിന് ശേഷം നീരവ് മോദിക്ക് ധനസഹായം നൽകാനും റിയൽ എസ്റ്റേറ്റ് വാങ്ങാനും സ്ഥാപിച്ച ഇറ്റാക്ക ട്രസ്റ്റുമായി ഇയാൾക്ക് ബന്ധമുണ്ട്.
ഫയർസ്റ്റാർ ഡയമണ്ട്സ് യുഎസ്എയുടെ ഡയറക്ടറായിരുന്നു ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രധാനപ്പെട്ടതാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ലോകത്തെവിടെ വെച്ചും കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണിത്.
malayalam.goodreturns.in