2022 -ന് തിരശ്ശീല വീഴുകയാണ്. യുദ്ധം, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവ്, വിദേശ പണമൊഴുക്ക്, കോവിഡ് ഭീതി തുടങ്ങി എണ്ണമറ്റ കൊടുങ്കാറ്റുകള്‍ വിപണിയില്‍ ആഞ്ഞടിച്ചിട്ടും ബോംബെ സൂചിക 4.4 ശതമാനം നേട്ടത്തിലാണ് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ നിഫ്റ്റിയിലും കാണാം 721.25 പോയിന്റ് ഉയര്‍ച്ച (4.3 ശതമാനം).
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഏതെല്ലാം? ബിഎസ്ഇ 500 സൂചികയിലെ നേട്ടക്കാരുടെ പട്ടിക പരിശോധിക്കുമ്പോള്‍ അദാനി പവറാണ് പ്രഥമ സ്ഥാനത്തുള്ളത്.
Also Read: 'ചാകര', കണ്ടുപഠിക്കാം എല്‍ഐസിയെ; കീശ നിറച്ച മിന്നും ഓഹരികള്‍, 100 ശതമാനത്തിലേറെ ഉയര്‍ച്ച!
കാരണമെന്തെന്നോ? 2021 ഡിസംബര്‍ 31 -ന് 99.80 രൂപയുണ്ടായിരുന്ന അദാനി പവര്‍ ഒറ്റവര്‍ഷംകൊണ്ട് 200 ശതമാനമാണ് ഉയര്‍ന്നത്. 2022 ഡിസംബര്‍ 30 -ന് 299.40 രൂപയില്‍ അദാനി പവര്‍ ഓഹരികള്‍ വ്യാപാരം നിര്‍ത്തുമ്പോള്‍ നിക്ഷേപകര്‍ മൊത്തം 'ഹാപ്പി'!
പോയവര്‍ഷം വിപണിയില്‍ നിക്ഷേപകരുടെ കീശ നിറച്ച മറ്റൊരു ഓഹരിയാണ് മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്. സ്റ്റോക്കില്‍ 184 ശതമാനം ഉയര്‍ച്ച കാണാം. ലോയ്ഡ് മെറ്റല്‍സ് ആന്‍ഡ് എനര്‍ജി (144 ശതമാനം), യുസിഓ ബാങ്ക് (142 ശതമാനം), ഭാരത് ഡയനാമിക്സ് (141 ശതമാനം) എന്നിവരും മിന്നും താരങ്ങളുടെ പട്ടികയില്‍ കയറിക്കൂടി.
ഒരുവര്‍ഷത്തിനിടെ വരുണ്‍ ബീവറേജസ്, ബാങ്ക് ഓഫ് ബറോഡ, ആര്‍എച്ച്ഐ മാഗ്നസീറ്റ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, ദി ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി, അദാനി ടോട്ടല്‍ ഗ്യാസ്, ഹിന്ദുസ്താന്‍ എയറോനോട്ടിക്സ്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് സ്റ്റോക്കുകളും കാര്യമായി കയ്യടി നേടിയിട്ടുണ്ട്. 100 മുതല്‍ 130 ശതമാനം വരെയാണ് പ്രസ്തുത ഓഹരികളിലെ ഉയര്‍ച്ച.
Also Read: ലക്ഷാധിപതിയാകാം; ദിവസം 45 രൂപ നിക്ഷേപിച്ചാൽ 25 ലക്ഷം നേടി തരുന്ന പദ്ധതിയിതാ; നോക്കുന്നോ
'2023 -ല്‍ സാമ്പത്തികകാര്യ കമ്പനികള്‍ വലിയ നേട്ടം കൊയ്യും. ആഭ്യന്തര ഉപഭോഗം അടിസ്ഥാനപ്പെടുത്തിയാകും പുതിയ വര്‍ഷം ഇന്ത്യന്‍ വിപണി മുന്നേറുക. രാജ്യത്ത് തൊഴിലെടുക്കുന്ന ജനവിഭാഗം വലുതെന്നിരിക്കെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന കാര്യമുറപ്പാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുന്‍നിര്‍ത്തി അനുബന്ധ വ്യവസായങ്ങള്‍ കാര്യമായ വളര്‍ച്ച കൈവരിക്കും. വിപണിയില്‍ നിരവധി ഓഹരികളുടെ വിലയില്‍ വിപ്ലവാത്മകമായ മാറ്റമിത് കൊണ്ടുവരും', വിദേശ ബ്രോക്കറേജായ വാന്റേജിന്റെ ചീഫ് സ്ട്രാറ്റജി, ട്രേഡിങ് ഓഫീസര്‍ മാര്‍ക്ക് ഡെസ്പാലിയേഴ്സ് പറയുന്നു.
ഇതേസമയം, പോയവര്‍ഷം വിപണിയില്‍ നിറംകെട്ട സ്റ്റോക്കുകള്‍ക്കും കയ്യും കണക്കുമില്ല. നിക്ഷേപകരുടെ കീശ കാലിയാക്കിയ കുപ്രസിദ്ധരുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബ്രൈറ്റ്കോം ഗ്രൂപ്പാണ്. കമ്പനിയുടെ ഓഹരി വിലയില്‍ 72 ശതമാനത്തോളം വീഴ്ച്ച സംഭവിച്ചു.
താന്‍ല പ്ലാറ്റ്ഫോംസ് (62 ശതമാനം), മെട്രോപോളിസ് ഹെല്‍ത്ത്കെയര്‍ (61 ശതമാനം), വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (60 ശതമാനം), ഗ്ലാന്‍ഡ് ഫാര്‍മ (59 ശതമാനം), സെന്‍സാര്‍ ടെക്നോളജീസ് (59 ശതമാനം), സൊമാറ്റോ (56 ശതമാനം) എന്നീ ഓഹരികളും വിപണിയില്‍ മുഖമടച്ച് വീണിട്ടുണ്ട്.
ഇവര്‍ക്ക് പുറമെ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ്, പിബി ഫിന്‍ടെക്ക്, ക്വെസ് കോര്‍പ്പ്, സംവര്‍ധന മതര്‍സണ്‍ ഇന്റര്‍നാഷണല്‍ ഓഹരികള്‍ 50 മുതല്‍ 56 ശതമാനം വരെ വീഴ്ച്ചയാണ് പറഞ്ഞുവെയ്ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.