2021 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി, ഇന്ത്യൻ പെൻഷൻ ഫണ്ടുകളെയും ഇൻഷുറൻസ് കമ്പനികളെയും ബദൽ നിക്ഷേപ ഫണ്ടുകൾ വഴി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ അനുവദിക്കാൻ ധനമന്ത്രാലയം സജീവമായി ശ്രമിക്കുന്നായി റിപ്പോർട്ടുകൾ. ഇക്കണോമിക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അത്തരമൊരു നീക്കം ആഭ്യന്തര ഇൻഷുറൻസ്, പെൻഷൻ കമ്പനികൾക്ക് സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുന്ന ഫണ്ടിലേക്ക് മൂലധന നിക്ഷേപം നടത്താൻ അനുവദിക്കും.
ഇത് സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ വളരെ വലിയ ആവശ്യമാണ്. ആഭ്യന്തര മൂലധനത്തെ ആകർഷിക്കുന്നതിനുള്ള ഒരു മാർഗമായി വേണം ഈ നീക്കത്തെ കാണാൻ. ആത്‌മ നിർഭർ ഭാരതത്തിനായുള്ള സർക്കാരിൻറെ ആഹ്വാനത്തെയും സ്റ്റാർട്ടപ്പ് സംവിധാനത്തെ കൂടുതൽ ഊർജ്ജസ്വലവും സ്വാശ്രയവുമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.
ഈ വിഷയത്തിൽ നിരവധി ഉന്നതതല മീറ്റിംഗുകൾ അടുത്തിടെ നടന്നതായി ഇടി നൌ റിപ്പോർട്ട് ചെയ്തു. അതായത് ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇൻഷുറൻസ് റെഗുലേറ്റർ ഐആർഡിഎഐ, പെൻഷൻ റെഗുലേറ്റർ പിഎഫ്ആർഡിഎ എന്നിവർ ചേർന്നാണ് ചർച്ചകൾ നടത്തിയത്.
വിദേശ പെൻഷൻ ഫണ്ടുകൾക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പെൻഷൻ ഫണ്ടുകൾക്ക് നൽകിക്കൂടാ എന്ന് 2019 ഡിസംബറിൽ ഡിപിഐഐടി സെക്രട്ടറി ഗുരു പ്രസാദ് മൊഹാപത്ര പറഞ്ഞിരുന്നു. ആറുമാസത്തിനുശേഷം, മുൻ ധനമന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും അനുകൂല അനുമതി ലഭിക്കുകയും ചെയ്തു. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), ഇൻഷുറൻസ് കമ്പനികൾ എന്നിവ പോലുള്ള പ്രമുഖ സ്ഥാപന നിക്ഷേപകർക്ക് അവരുടെ ഫണ്ടിന്റെ 1-3 ശതമാനമെങ്കിലും സ്റ്റാർട്ടപ്പ് ധനസഹായത്തിനായി നീക്കിവയ്ക്കാമെന്ന് സിൻഹ പറഞ്ഞു.