ക്ഷാമബത്ത മരവിപ്പിച്ചതിന് എതിരെ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ ജീവനക്കാർ
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വർധിപ്പിച്ച ക്ഷാമബത്ത (ഡിഎ, ഡിആർ) മരവിപ്പിച്ചതിന് എതിരെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ രംഗത്ത്. ക്ഷാമബത്ത 18 മാസത്തേക്ക് മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തങ്ങളെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ജീവനക്കാർ പറയുന്നു. തൊഴിലില്ലായ്മാ നിരക്കിന്റെ വർദ്ധനവിന് രാജ്യം സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ഈ തീരുമാനം തൊഴിലാളികളും സർക്കാരുമായുള്ള സംഘർഷം വർദ്ധിപ്പിക്കുമെന്ന് യൂണിയനുകൾ വ്യക്തമാക്കി.
എതിർപ്പ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും മരവിപ്പിക്കുന്നത് അവരുടെ ജീവിതത്തെ ബാധിക്കുമെന്നും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉപഭോഗം ആവശ്യമാണെന്നും ഇത്തരത്തിലുള്ള വെട്ടിക്കുറയ്ക്കലുകൾ ഉപഭോഗം കുറയ്ക്കുമെന്നതിനാൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ പബ്ലിക് സർവീസ് ഫെഡറേഷൻ (ഐപിഎസ്എഫ്) ജനറൽ സെക്രട്ടറി പ്രേം ചന്ദ് പറഞ്ഞു.
ലാഭം
2021 ജൂലൈ വരെ ഡിഎ / ഡിആർ മരവിപ്പിക്കുന്നത് വഴി കേന്ദ്ര സർക്കാരിന് 37,500 കോടി രൂപയും സംസ്ഥാനങ്ങൾക്ക് 82,500 കോടി രൂപയും ലാഭിക്കാൻ സാധിക്കും. കൊവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിന് ഈ പണം സർക്കാരിനെ സഹായിക്കുമെങ്കിലും ഈ നീക്കം സർക്കാരും ജീവനക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.
ദാരിദ്രത്തിലേയ്ക്ക്
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. അതിനൊപ്പം വിവിധ മേഖലകളിലെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സർക്കാരിനെതിരായ എതിർപ്പ് വർദ്ധിപ്പിക്കുകയേയുള്ളൂ. ഉയർന്ന തൊഴിലില്ലായ്മാ നിരക്കും വേതനനഷ്ടവും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറയുന്നു. നിലവിലെ പ്രതിസന്ധി കാരണം 400 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന അടുത്തിടെ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധം ശക്തം
ഇത്തരമൊരു തീരുമാനം കഴിഞ്ഞ നാല് ദശകങ്ങളിൽ ഒരിക്കലും നടന്നിട്ടില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഉപഭോഗം കുറയ്ക്കുമെന്നും സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ മോശമായി ബാധിക്കുമെന്നും ഹിന്ദ് മസ്ദൂർ സഭ സെക്രട്ടറി ജനറൽ ഹർഭജൻ സിംഗ് പറഞ്ഞു. വരും ദിവസങ്ങളിൽ തൊഴിലാളിവർഗത്തിൽ നിന്ന് സർക്കാറിന് വലിയ എതിർപ്പ് നേരിടേണ്ടി വരുമെന്നും സിംഗ് പറഞ്ഞു.


Click it and Unblock the Notifications


