കൊവിഡ് മഹാമാരി വിൽപ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചതാണ് വിവരം.
അമേരിക്ക, കാനഡ, പോർട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേർക്ക് ബയ്ഔട്ട് ഓഫർ നൽകും. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും. ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും.
ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബർ 31 ലെ കണക്ക് പ്രകാരം കമ്പനിയിൽ ജോലി ചെയ്തത്. ഇതിൽ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവിൽ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒൻപതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ കൊക്കക്കോളയ്ക്ക് വിൽപ്പനയിൽ 28 ശതമാനം ഇടിവാണ് നേരിട്ടത്. 7.2 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് ഈ സമയത്ത് നടന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് വിൽപ്പന കുറഞ്ഞതോടെ നിരവധി കമ്പനികളാണ് ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുള്ളത്. ചില കമ്പനികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗി, സൊമാറ്റോ തുടങ്ങിയവ ഒന്നിലധികം തവണ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.