A Oneindia Venture

നിലംതൊടാതെ പറന്ന് ഡോജ്‌കോയിന്‍; രക്ഷകനായി ഇലോണ്‍ മസ്‌ക് — തലവര മാറുമോ?

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! കാലം കുറച്ചായി 'ചത്തുകിടക്കുന്ന' ക്രിപ്‌റ്റോകറന്‍സി ഡോജ്‌കോയിന്‍ ചൊവാഴ്ച്ച ഒറ്റയടിക്ക് 20 ശതമാനം നേട്ടം കയ്യടക്കുകയാണ്. പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സില്‍ 0.16 ഡോളര്‍ നിലവാരത്തിലാണ് ഡോജ്‌കോയിന്‍ രാവിലെ ചുവടുവെയ്ക്കുന്നത്. ഡോജ്‌കോയിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണോ നിങ്ങളും?

പറക്കുന്നു

ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക് സമൂഹമാധ്യമായ ട്വിറ്ററിനെ 'റൊക്കം പണം' കൊടുത്ത് വാങ്ങുന്ന പശ്ചാത്തലത്തിലാണ് ഡോജ്‌കോയിനിലെ ഉണര്‍വ്. ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ട്വിറ്റര്‍ അംഗീകരിച്ചെന്ന വാര്‍ത്ത വന്നതുമുതല്‍ ഡോജ്‌കോയിന്‍ നിലംതൊടാതെ പറക്കുകയാണ്.

 
പ്രതീക്ഷ

ക്രിപ്‌റ്റോ ലോകത്ത് ഡോജ്‌കോയിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പ്രധാന വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. 'ഡോജ് ഫാദര്‍' എന്നാണ് മസ്‌കിന് ക്രിപ്‌റ്റോ സമൂഹം ചാര്‍ത്തുന്ന വിശേഷണം. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളില്‍ വരുന്നതോടെ ഡോജ്‌കോയിന്റെ സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് ക്രിപ്‌റ്റോ നിക്ഷേപകരുടെ പ്രതീക്ഷ.

വിൽപ്പന

16 വര്‍ഷം പഴക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ 4,400 കോടി ഡോളറിനാണ് മസ്‌ക് ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 3.67 ലക്ഷം കോടി! ഇന്നലെ അര്‍ധരാത്രിയായിരുന്നു ട്വിറ്ററിനെ മസ്‌കിന് വില്‍ക്കുമെന്ന പ്രഖ്യാപനം വന്നത്. തിങ്കളാഴ്ച്ച കമ്പനിയുടെ 11 അംഗ ബോര്‍ഡ് സമിതി അടിയന്തര യോഗം കൂടി മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി അംഗീകരിച്ചു. ഇലോണ്‍ മസ്‌ക് മുന്നോട്ടുവെച്ച ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരിയുടമകളില്‍ നിന്നും ട്വിറ്ററിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.

ഏറ്റെടുക്കൽ

അമേരിക്കന്‍ ഓഹരി വിപണിയുടെ ഭാഗമായ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയായി മാറും. ഓരോ ഓഹരിക്കും 54.20 ഡോളര്‍ (4,148 രൂപ) നല്‍കിയാണ് മസ്‌കിന്റെ ഏറ്റെടുക്കല്‍. ഫോര്‍ബ്‌സ് പട്ടികയിലെ ഏറ്റവും അതിസമ്പന്നനായ ഇലോണ്‍ മസ്‌ക് അടുത്തകാലത്താണ് ട്വിറ്ററില്‍ കണ്ണുവെച്ചത്. സ്വകാര്യ കമ്പനിയായെങ്കില്‍ മാത്രമേ ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്‌ഫോമായി മാറുകയുള്ളൂവെന്നാണ് മസ്‌കിന്റെ പക്ഷം.

 
ഗൌരവകരം

നേരത്തെ, ഇലോണ്‍ മസ്‌കിനെ ഡയറക്ടര്‍ ബോര്‍ഡ് സമിതിയിലേക്ക് ട്വിറ്റര്‍ ക്ഷണിച്ചിരുന്നു. 9 ശതമാനം ഓഹരി പങ്കാളിത്തമുള്ള മസ്‌ക് ട്വിറ്ററിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകനാണ്. എന്നാല്‍ ഓഫര്‍ ഇദ്ദേഹം നിരസിച്ചു. തുടര്‍ന്നാണ് ട്വിറ്ററിനെ വാങ്ങാനുള്ള താത്പര്യം 'ഡോജ് ഫാദര്‍' അറിയിച്ചത്. സംഭവം തമാശയാണെന്ന് കമ്പനി ആദ്യം കരുതി. എന്നാല്‍ പിന്നാലെ തിരിച്ചറിഞ്ഞു, കാര്യം ഗൗരവകരമാണ്.

അംഗീകാരം

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ നീക്കങ്ങള്‍ക്ക് തടയിടാനാണ് തുടക്കത്തില്‍ ട്വിറ്റര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ (പോയിസണ്‍ പില്‍) എന്ന തന്ത്രം കമ്പനി പ്രാബല്യത്തില്‍ കൊണ്ടുവന്നു. മസ്‌കിന്റെ ഓഹരി പങ്കാളിത്തം ക്രമേണ കുറച്ച് ഏറ്റെടുക്കല്‍ ചെലവേറിയതാക്കാനായിരുന്നു ട്വിറ്ററിന്റെ കരുനീക്കം. എന്നാല്‍ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്ന് ദിവസങ്ങള്‍ക്കകം വ്യക്തമാക്കിയ മസ്‌ക് 4,650 കോടി ഡോളര്‍ സജ്ജമാണെന്നും അറിയിച്ചു.

 
സംഭവിച്ചത്

മസ്‌ക് മുന്നോട്ടുവെച്ച സ്വപ്‌നവിലയില്‍ ഓഹരിയുടമകള്‍ അതീവ താത്പര്യം കാട്ടിയതോടെയാണ് വില്‍പ്പന ഓഫര്‍ അംഗീകരിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. 'പോയിസണ്‍ പില്‍' പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താത്പര്യം മുന്‍നിര്‍ത്തി ബോര്‍ഡിന് വേണമെങ്കില്‍ ഏറ്റെടുക്കല്‍ അനുവദിക്കാം. ഇതാണ് ഒടുവില്‍ സംഭവിച്ചതും. 'എന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും ട്വിറ്ററില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നു. ഇതിനെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് അര്‍ത്ഥമാക്കുന്നത്', ഏറ്റെടുക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X