ഫ്‌ലൈറ്റ് റദ്ദാക്കല്‍: മോശം വിമാന കമ്പനി ഏത്? ടാറ്റായുടെ എയര്‍ഇന്ത്യ പറപറക്കുകയാണോ?
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ വ്യോമയാന മേഖല കരകയറുകയാണ്. യാത്രാ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചതോടെ വിമാനക്കമ്പനികളും നേട്ടത്തിലേക്ക് മടങ്ങിയെത്തുന്നു. ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ യാത്രികരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍, ഫ്‌ലൈറ്റ് റദ്ദാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, അലയന്‍സ് എയറിന്റേയും സ്‌പൈസ് ജെറ്റിന്റേയും യാത്രികരാണ് അപ്രതീക്ഷിത സര്‍വീസ് റദ്ദാക്കലിലൂടെ കൂടുതല്‍ ദുരിതം നേരിട്ടത്. ഇക്കഴിഞ്ഞ ജനുവരി- ജൂണ്‍ കാലയളവില്‍ നേരത്തെ നിശ്ചയിച്ച സര്‍വീസുകളുടെ 1.74 ശതമാനം വീതം അലയന്‍ എയര്‍ പ്രതിമാസം റദ്ദാക്കിയിട്ടുണ്ട്. സമാനമായി സ്‌പൈസ് ജെറ്റ്, മാസംതോറും 0.86 ശതമാനം വീതം സര്‍വീസുകളും കാന്‍സല്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ മുന്‍കൂട്ടി നിശ്ചയിച്ച 700-ഓളം ഫ്‌ലൈറ്റുകളാണ് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്. ഇതേ കാലയളവില്‍ 280 സര്‍വീസുകള്‍ അലയന്‍സ് എയറും റദ്ദാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും ഈ റൂട്ടുകളില്‍ ബദലായി ഉപയോഗിക്കാവുന്ന വ്യോമപാതകുടെ അഭാവവുമാണ് അലയന്‍സ് എയറിന് തിരിച്ചടിയായതെന്ന് വ്യോമായന രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കൂടുതലും ഉഡാന്‍ (UDAN) പദ്ധതിയുടെ ഭാഗമായുള്ള പ്രാദേശിക റൂട്ടുകളിലാണ് അലയന്‍സ് എയര്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ രാത്രിയില്‍ സര്‍വീസ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുടെ അഭാവവും തിരിച്ചടിയാണെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിമാന കമ്പനിയാണ് അലയന്‍സ് എയര്‍. നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഉപകമ്പനിയായിരുന്നു. 2011-ല്‍ എയര്‍ ഇന്ത്യയുമായി ലയിപ്പിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ, ടാറ്റാ ഗ്രൂപ്പിന് കൈമാറുന്നതിന്റെ ഭാഗമായി 2021 ഒക്ടോബറില്‍ അലയന്‍സ് എയറിനെ, പ്രത്യേക കമ്പനി രൂപീകരിച്ച് നിലനിര്‍ത്തുകയായിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ് അലയന്‍ എയര്‍ കമ്പനി.
അതേസമയം സ്‌പൈസ് ജെറ്റിന്റെ കാര്യത്തില്‍ ഒന്നിലധികം ഘടകങ്ങളാണ് പ്രതികൂലമായത്. കാലാവസ്ഥ മോശമായതിനാലും വിമാനത്തിന്റെ ലഭ്യത കുറവും സാങ്കേതിക തകരാറുകളും ഗ്രൗണ്ട് സ്റ്റാഫുകളുടെ ദൗര്‍ലഭ്യവുമൊക്കെയാണ് സ്‌പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ റദ്ദാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വേനല്‍ക്കാല സീസണില്‍ 2020-നേക്കാള്‍ കുറവ് സര്‍വീസ് നടത്തിയ ഏക കമ്പനിയും സ്‌പൈസ് ജെറ്റ് ആണ്. 0.40 ശതമാണ് കോവിഡിന് മുന്നേയുള്ള കാലഘട്ടത്തേക്കാള്‍ ഇത്തവണ കുറഞ്ഞത്.
ഇതിനിടെ സുരക്ഷാ കാരണങ്ങളാല്‍ സ്‌പൈസ് ജെറ്റിന്റെ ബജറ്റ് വിഭാഗത്തിലുള്ള 50 ശതമാനം വിമാനങ്ങള്‍ക്കും പറക്കാന്‍ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അതേസമയം ഫ്‌ലൈറ്റ് കാന്‍സല്‍ ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് വിസ്താരയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ വിസ്താര സര്‍വീസുകളുടെ 0.71 ശതമാനം വീതം റദ്ദാക്കപ്പെട്ടിരുന്നു. ഇതേ കാലയളവില്‍ ഇന്‍ഡിഗോയുടെ സര്‍വീസ് റദ്ദാക്കല്‍ നിരക്ക് 0.65 ശതമാനമാണ്.
അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കുറവ് ഫ്‌ലൈറ്റ് റദ്ദാക്കിയത് ഗോഫസ്റ്റ് എയര്‍ ആണ്. ജനുവരി- ജൂണ്‍ കാലയളവില്‍ ഗോഫസ്റ്റ് എയര്‍ സര്‍വീസുകളുടെ 0.05 ശതമാനമാണ് റദ്ദാക്കിയത്. രണ്ടാം സ്ഥാനത്ത് ടാറ്റായുടെ എയര്‍ ഇന്ത്യയാണ്. സര്‍വീസ് റദ്ദാക്കുന്നതില്‍ കുറവുള്ളവരില്‍ മൂന്നാം സ്ഥാനത്ത് എയര്‍ ഏഷ്യയുമാണ് നില്‍ക്കുന്നത്.
അതേസമയം, കോവിഡിന് മുന്നേയുള്ള കാലഘട്ടത്തേക്കാള്‍ ഈവര്‍ഷം റദ്ദാക്കിയ സര്‍വീസുകളുടെ ശരാശരി താഴ്ന്നിട്ടുണ്ട് എന്നതും ശ്രദ്ധേയം. 2019-ല്‍ ഓരോ മാസവും ശരാശരി 1.13 ശതമാനം സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടതെങ്കില്‍ 2022-ല്‍ ഈ അനുപാതം 0.68 ശതമാനത്തിലേക്ക് താഴ്ന്നു.
ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍ സര്‍വീസ് ഉറപ്പാക്കുന്നതിലെ പ്രകടനത്തില്‍ എയര്‍ ഇന്ത്യ വളരെയേറെ മെച്ചപ്പെട്ടതായി കാണാനാകും. കഴിഞ്ഞ 2 വര്‍ങ്ങളില്‍ ശരാശരി 4 ശതമാനം ഫ്‌ലൈറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്ന എയര്‍ ഇന്ത്യ, ഇപ്പോള്‍ റദ്ദാക്കലിന്റെ അനുപാതം 0.40 ശതമാനത്തിലേക്ക് താഴ്ത്തി സര്‍വീസ് നടത്തുന്ന പ്രകടനം മെച്ചപ്പെടുത്തി.
സര്‍വീസ് നടത്തുന്നതിലെ മികവിന് പിന്നില്‍ പുതിയ 'ഉടമസ്ഥരുടെ' നേതൃമികവും ഫലപ്രദമായ വിഭവ പുനര്‍വിന്യാസവുമുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2022-ലെ വേനല്‍ക്കാല സീസണില്‍ ആഴ്ചയില്‍ 2,456 ഫ്‌ലൈറ്റുകള്‍ വീതം സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications


