ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC)യുടെ റീട്ടെയിൽ ഉപയോഗം ഡിസംബർ ഒന്നിന് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങിളാണ് ഡിജിറ്റൽ കറൻസി പൊതുജനത്തിന് ലഭ്യമാവുക. ക്രിപ്റ്റോ കറന്‍സികൾക്ക് വലിയ പ്രചാരം ലഭിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിൽ റിസർവ് ബാങ്കും ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ ഉപയോഗിക്കാൻ തുടങ്ങിയത്. രാജ്യത്ത് പേപ്പർ നോട്ടുകള്‍ അച്ചടിക്കുന്നതിന് പകരം നിയമ സാധുതയുള്ള ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുന്നു എന്നതാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ വ്യത്യാസം. 2 തരത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയുണ്ട്. ഇതിൽ മൊത്ത ഇടപാടിനുള്ള കറൻസിയാണ് നവംബറിൽ പുറത്തിറക്കിയത്.
റീട്ടെയിൽ ഡിജിറ്റൽ കറൻസി
ഉപയോഗവും പ്രവര്‍ത്തനവും അനുസരിച്ച് ഡിജിറ്റല്‍ കറന്‍സി രണ്ടായി തിരിച്ചിട്ടുണ്ട്. മൊത്ത ഇടപാടിനുള്ള കറന്‍സിയും ചില്ലറ ഇടപാടിനുള്ള കറൻസിയും. ഇതില്‍ മൊത്ത മൊത്ത ഇടപാടിനുള്ള കറന്‍സിയാണ് ആര്‍ബിഐ നവംബറില്‍ പുറത്തിറക്കിയത്. കടപ്പത്രങ്ങളുടെയും ഓഹരികളുടെയും ഇടപാട് നടക്കുന്ന ദ്വിതീയ വിപണിയിലായിരുന്നു ഇവയുടെ ഇടപാട്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കും ഉപയോഗിക്കുന്നു. എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ കറൻസിയാണ് റീട്ടെയിൽ ഡിജിറ്റൽ കറൻസി (e₹-R). വ്യക്തികള്‍ തമ്മിലും (p2p) വ്യക്തികലും വ്യാപാരികളും തമ്മിലും (P2M) റീട്ടെയിൽ ഡിജിറ്റൽഷ കറൻസി വഴി ഇടപാട് നടത്താനാകും.
എവിടെയൊക്കെ ലഭിക്കും
ഡിസംബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ് റീട്ടെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്. ഉപഭക്താക്കളില്‍ നിന്നും വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്ത ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പുകള്‍ക്കാണ് ഡിജറ്റല്‍ റുപ്പി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക. പൈലറ്റ് അടിസ്ഥാനത്തില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ഡിജറ്റല്‍ റുപ്പി നടപ്പിലാക്കുന്നത്. ഈ നാല് നഗരങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകളാണ്
റീട്ടെയിൽ ഡിജിറ്റല്‍ റുപ്പി സേവനം എത്തിക്കുക.
രണ്ടാം ഘട്ടത്തിൽ കൊച്ചിയും
രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗ്യാങ്‌ടോങ്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്‌നൗ, പാട്‌ന, ഷിംല എന്നി എട്ടു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കുകള്‍ക്കും ഡിജിറ്റല്‍ റുപ്പി സേവനങ്ങള്‍ നല്‍കാനാകും.
എന്താണ് റീട്ടെയിൽ ഡിജിറ്റൽ റുപ്പി
നിലവില്‍ ഉപയോഗിക്കുന്ന കറന്‍സികളുടെയും നാണയങ്ങളുടെയും അതേ മൂല്യമുള്ള പ്രധാനമായും റീട്ടെയില്‍ ഇടപാടിന് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പണമാണ് റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പി. സാധാരണ കറന്‍സി പോലെ ഉപയോഗിക്കാവുന്ന ഇവയുടെ ഡിജറ്റലായാണ് കൈമാറ്റം ചെയ്യുന്നത് എന്നത് മാത്രമാണ് വ്യത്യാസം. സ്വകാര്യ മേഖലയിലും ബിസിനസുകള്‍ക്കും സാമ്പത്തികേതര ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാകും. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ ഇടപാടുകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുന്നു.
റീട്ടെയിൽ ഡിജിറ്റൽ റുപ്പി പ്രവർത്തനം
നിയമസാധുതയുള്ള ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാണ് റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പിയുണ്ടാവുക. പേപ്പര്‍ കറന്‍സുയെയും നാണയങ്ങളുടെയും അതേ മൂല്യത്തില്‍ ഇവ ഉപയോഗിക്കാനാകും. ബാങ്കുകള്‍ വഴിയാണ് ഇടപാട് നടത്താനാവുക. ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ വാലറ്റിലാണ് റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പി സൂക്ഷിക്കേണ്ടത്. വ്യക്തികള്‍ക്ക് പരസ്പരം ഇടപാടിനും വ്യാപാരികളുടെ കടയിലുള്ള ക്യൂആര്‍ കോഡ് ഉപയോഗിച്ച് വ്യാപരാകളുമായും ഡിജിറ്റൽ റുപ്പി വഴി ഇടപാട് നടത്താനാകും. ബാങ്കില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ കന്‍സിക്ക് പലിശയൊന്നും ലഭിക്കില്ല.
ലക്ഷ്യമിടുന്നത് എന്ത്
പേപ്പർ കറൻസി, നാണയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്ക്കുക, പേയ്മെന്റ് സംവിധാനത്തിത്തെ നവീകരിച്ച് കാര്യക്ഷമമാക്കുക എന്നിവയാണ് ഡിജിറ്റൽ കറൻസി വഴി റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തോടെ നടത്തുന്നവയായതിനാൽ പൂർണ സുരക്ഷിതത്വം നിയമസാധുയും ഡിജിറ്റൽ റുപ്പിക്കുണ്ട്. ഇതിനാൽ ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളിൽ സര്‍ക്കാരിന് നിയന്ത്രണം ലഭിക്കും. ബിറ്റ്കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കും.