സാധാരണക്കാർക്കിടയിൽ കൈയടി നേടുന്ന നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ട്. അവയിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നാണ് തൊഴിലുറപ്പുകാർക്ക് ക്ഷേമനിധി ആരംഭിക്കുന്നത്. ഫെബ്രുവരി മുതൽ തൊഴിലുറപ്പുകാർക്ക് ക്ഷേമനിധി ആരംഭിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതുമാത്രമല്ല 75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്ത നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക തൊഴിലാളി ക്ഷേമനിധിയ്ക്ക് 100 കോടി രൂപയും അനുവദിച്ചു. കാർഷികേതര മേഖലയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ രണ്ട് ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തരിശുരഹിത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം.
കയര്‍മേഖലയ്ക്ക് 112 കോടി രൂപ വകയിരുത്തി. കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി എന്നിങ്ങനെയാണ് മറ്റ് വകയിരുത്തലുകൾ. 1500 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപയും ബജറ്റിൽ വകയിരുത്തി.